ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചതിന് ആറുമാസമായി ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻെറ ജാമ്യഹരജി അലഹബാദ് ഹൈകോടതി ഇന്നും പരിഗണിക്കാതിരുന്നതിന് പിന്നാലെ നീതിപീഠത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ഹരജി കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത താൻ ഈ കേസിൽനിന്ന് പിൻമാറുന്നതായി നാടകീയമായി അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് കേസ് ഒരുമാസത്തേക്ക് മാറ്റുന്നതായി കോടതി അറിയിച്ചിരുന്നു.
പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തതിങ്ങനെ: ‘‘അഞ്ചുമാസത്തിനിടയിൽ 12ാം തവണയാണ് കഫീൽ ഖാനെ കേൾക്കുന്നത് അലഹാബാദ് കോടതി മാറ്റിവെച്ചിരിക്കുന്നത്. 2019 ഡിസംബറിൽ ഉത്തർപ്രദേശിലെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രസംഗിച്ചതിെൻറ പേരിലാണ് കഫീൽ ഖാനെ തടവിലാക്കിയിരിക്കുന്നത്. പൗരന് ജീവിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 21ന് മേൽ നീതിപീഠം വെച്ചുപുലർത്തുന്ന അനുകമ്പയില്ലായ്മ ഞെട്ടിക്കുന്നതാണ്’’.
കഫീൽ ഖാന് വേണ്ടി മാതാവ് നുജാത് പർവീനാണ് കോടതിയെ സമീപിച്ചത്. ജാമ്യം നൽകാതെ തടവ് അനന്തമായി നീട്ടി ദ്രോഹിക്കാനുള്ള ഭരണകൂട തന്ത്രമാണ് അരങ്ങേറുന്നതെന്ന് സംശയിക്കുന്നതായി കഫീലിൻെറ സഹോദരൻ അദീൽഖാൻ ‘മാധ്യമം ഓൺലൈനി’നോട് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.