ന്യൂഡൽഹി: മധ്യപ്രദേശിലെ ഉെജ്ജയ്നിൽ ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് പൊളിച്ച പള്ളി പുനർനിർമിക്കാൻ നിർദേശം നൽകണമെന്ന ആവശ്യം നിരസിച്ച ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 200 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന തകിയ മസ്ജിദ് കഴിഞ്ഞ ജനുവരിയിലാണ് പൊളിച്ചത്. മഹാകാലേശ്വർ ക്ഷേത്രത്തിന് സമീപത്തെ മഹാകാൽ ലോക് ഇടനാഴിയുടെ പാർക്കിങ് സ്ഥലം വികസിപ്പിക്കുന്നതിനാണ് അധികൃതർ ഭൂമി ഏറ്റെടുത്തത്.
പള്ളി പുനർനിർമിക്കണമെന്ന ഹരജി ഒക്ടോബർ ഏഴിന് മധ്യപ്രദേശ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായാണ് 13 ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 1985ൽ പള്ളിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഏറെ വൈകിപ്പോയെന്നും ഒന്നും ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്ന് അധികൃതർ ഹൈകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.