വഡോദര: പാഴ്സൽ വാങ്ങിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ട ദലിത് യുവാവിനെ ഹോട്ടൽ മാനേജറും സഹായിയും തല്ലിക്കൊന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു വാങ്കർ (45) എന്നയാളാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ വഡോദരയിലെ എസ്.എസ്.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ ബക്കോർ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ലിംബാഡിയ ഗ്രാമത്തിലെ ഒരു ഹൈവേ ഹോട്ടലിൽ വെച്ചാണ് സംഭവം. രാജു ഇവിടെ നിന്നും ദാൽ ബാത്തി പാഴ്സൽ ആയി ഓർഡർ ചെയ്തു. ലഭിച്ച പാഴ്സലിൽ ഭക്ഷണം വേണ്ടത്ര ഇല്ലെന്ന് രാജു പറഞ്ഞു. ഇതോടെ ഹോട്ടൽ മാനേജർ ധനാ ഭായി എത്തി തർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ഹോട്ടൽ മാനേജറുടെ സഹായി എത്തി. ഇരുവരും ചേർന്ന് രാജുവിനെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജുവിന്‍റെ ആന്തരികാവയവങ്ങൾക്കടക്കം ക്ഷതമേറ്റിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖാൻപൂർ താലൂക്കിൽ മഹിസാഗറിലെ ഇസ്രോദ ഗ്രാമവാസിയായിരുന്നു രാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.