ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ പാക് ഭീകരതക്ക് തിരിച്ചടി നൽകിയ ഓപറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരരെ വധിച്ചതായി സൈന്യം. പാകിസ്താന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. 35നും 40നുമിടയിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യൻ മണ്ണിൽ ഇനി അതിർത്തികടന്നുള്ള ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്നും മൂന്ന് സേനകളും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കാണ്ഡഹാർ വിമാന റാഞ്ചലിലും പുൽവാമ ആക്രമണത്തിലും പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസ്ഹർ, അബ്ദുൽ മാലിക് റഊഫ്, മുദാസിർ അഹ്മദ് തുടങ്ങിയവരും കൊല്ലപ്പെട്ടതായി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു.
ഭീകരതാവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങളും വാർത്തസമ്മേളനത്തിൽ പറത്തുവിട്ടു. ഭീകരതയുടെ ഉപജ്ഞാതാക്കളെ ശിക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് പാകിസ്താനിലെ ഒമ്പതു ഭീകരതാവളങ്ങൾ തെരഞ്ഞെടുത്തത്. ഇവയിൽ ചിലത് പാക് അധീന കശ്മീരിലും മറ്റുള്ളവ പഞ്ചാബ് പ്രവിശ്യയിലുമായിരുന്നു.
മേയ് ഏഴിലെ ഓപറേഷനിൽ ഭീകര താവളങ്ങൾ മാത്രമാണ് ആക്രമിച്ചത്. ജനവാസ കേന്ദ്രങ്ങളോ സൈനിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.