ഹുർമുസ് വഴി വീണ്ടും എണ്ണ എത്തുന്നു; ഇന്ത്യൻ കപ്പലുകൾക്ക് മാത്രം അനുമതി നൽകി ഇറാൻ

ന്യൂ ഡൽഹി: ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത. ഹുർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം.

പുഷ്പക്, പരിമൾ എന്നീ രണ്ട് കപ്പലുകളാണ് ഹുർമുസിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതെന്നാണ് വിവരം. യു.എസ്, ഇസ്രായേൽ, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് അനുമതി ലഭിച്ചത്.

കഴിഞ്ഞ മണിക്കൂറുകളിലും യു.എസിന്‍റേത് ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി ലിബിയൻ പതാക വഹിച്ച മറ്റൊരു കപ്പൽ മുംബൈ തീരത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.

പശ്ചമിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന ആദ്യത്തെ കപ്പലുകളാണ് ഇന്ത്യയുടേത്.

ഊർജ പ്രതിസന്ധി മുന്നിൽ കണ്ട് ഏറെ നാളായി ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്തുന്നുണ്ട്. ഇറാന്‍റെ കപ്പലുകൾക്ക് കൊച്ചി തുറമുറമുഖത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയതും ഗുണകരമായി. നേരത്തെ മിലാൻ 2026 നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാൻ യുദ്ധക്കപ്പൽ യു.എസ് ആക്രമിച്ച് തകർത്തിരുന്നു. ശ്രീലങ്കൻ നാവികസേനയും ഇന്ത്യൻ നേവിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇതിന് പിന്നാലെ സാങ്കേതിക തകരാർ നേരിട്ട ഐ.ആർ.ഐ.എസ് ലവാൻ എന്ന ഇറാൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാൻ ഇന്ത്യ അനുമതിയും നൽകി.

ഈ കപ്പലിലുണ്ടായിരുന്ന 180 ലേറെ ഇറാൻ നേവി അംഗങ്ങൾ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്. ഈ നയതന്ത്ര നീക്കങ്ങളാണ് ഹുർമുസ് കടലിടുക്കിലെ ഉപരോധത്തിനിടെ ഇന്ത്യയുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം ലഭിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

Tags:    
News Summary - Oil Flow Resumes Through Hormuz; Iran Grants Permission Only to Indian Ships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.