പ്രതീകാത്മക ചിത്രം
ലഖ്നോ: ബംഗ്ലാദേശ് പൗരന്മാരും റോഹിങ്ക്യകളും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത് കണ്ടെത്താൻ നാല് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, ഉത്തർപ്രദേശിലെ സഹാറൻപുർ (ദേവ്ബന്ദ്), ഡൽഹിയിലെ ജാമിഅ നഗർ, ഹരിയാനയിലെ ബല്ലഭ്ഗഡ് (ഫരീദാബാദ്) എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് മുൻനിര്‍ത്തിയാണ് അഭയാര്‍ഥികളെ തേടി ഇ.ഡി ഇറങ്ങിയത്. അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്നാണ് വിശദീകരണം.
റോഹിങ്ക്യകളുടെയും ബംഗ്ലാദേശ് പൗരന്മാരുടെയും അനധികൃത കടത്തിനും ആധാർ, പാൻ, പാസ്പോർട്ട് തുടങ്ങിയ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നിർമിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ പുനരധിവാസത്തിനും സാമ്പത്തിക സഹായം നൽകുന്നുവെന്നും ഈ ട്രസ്റ്റുകൾക്ക് യു.കെയിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നാണ് ഇ.ഡി ആരോപണം. പശ്ചിമ ബംഗാളിലെ ഹരോര അൽ ജാമിഅത്തുൽ ഇസ്‍ലാമിയ ദാറുൽ ഉലൂമിന്റെ ഓഫിസിലും ലൈബ്രറിയിലും നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപയും 180 ഗ്രാം സ്വർണവും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.