ന്യൂഡൽഹി: ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) നടപ്പാക്കില്ലെന്നു തീരുമാനിച്ച സംസ്ഥാ നങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ ചർച്ച തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ് റ്റൻ അമരീന്ദർ സിങ്ങുമായി രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ വിവേക് ജോഷി ചർച്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിനുപിറകെ നിയമസഭ പ്രമേയം പാസാക്കിയ സംസ് ഥാനമാണ് പഞ്ചാബ്. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ സെൻസസ് അനുവദിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അമരീന്ദർ സിങ് അതിനായി ഉപയോഗിച്ചിരുന്ന ചോദ്യാവലി ആശ്രയിക്കുമെന്നും എൻ.പി.ആറിനായി പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ അതിൽനിന്ന് ഒഴിവാക്കുമെന്നും പറഞ്ഞിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളവും ഇതേ നിലപാടാണ് സ്വീകരിച്ചത്.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പുറമെ മധ്യപ്രദേശ്, രാജ്സ്ഥാൻ, ഛത്തിസ്ഗഢ്, പുതുച്ചേരി, കോൺഗ്രസ് സഖ്യത്തിലുള്ള ഝാർഖണ്ഡ്, തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാൾ എന്നിവയും എൻ.പി.ആർ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഡൽഹിയിലെ ആം ആദ്മി പാർട്ടി, തെലങ്കാനയിലെ ടി.ആർ.എസ്, ഒഡിഷയിലെ ബിജു ജനതാദൾ, ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ.സി.പി എന്നിവരെ ഇത് സമ്മർദത്തിലാക്കി. കോൺഗ്രസും എൻ.സി.പിയും ശിവസേനയുമൊത്ത് ഭരണം പങ്കിടുന്ന മഹാരാഷ്ട്രയിൽ എൻ.പി.ആർ നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭീമ കൊറേഗാവ് കേസിലെന്നപോലെ ശിവസേന വാക്കു മാറ്റിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ എൻ.പി.ആർ നടത്തുമെന്നാണ് ഉദ്ധവ് താക്കറെ ഇപ്പോൾ പറയുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള രജിസ്ട്രാർ ജനറലിനാണ് ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം. സംസ്ഥാനങ്ങളുടെ മനുഷ്യവിഭവശേഷി ഇല്ലാതെ അത് നടപ്പാക്കാൻ രജിസ്ട്രാർ ജനറലിന് കഴിയില്ല. അതിനാൽ, വിയോജിച്ച് നിൽക്കുന്ന സംസ്ഥാനങ്ങളെ കൃത്യമായ എൻ.പി.ആർ ഡേറ്റയെ കുറിച്ച് ബോധവത്കരിക്കാനാണ് ആർ.ജിയുടെ ശ്രമം. 2021 സെൻസസിെൻറ പ്രവർത്തനങ്ങൾക്കൊപ്പം ഇൗ വർഷം ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ എൻ.പി.ആർ നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
അത്തരമൊരു സാഹചര്യത്തിലാണ് വിയോജിപ്പ് പ്രകടിപ്പിച്ച സംസ്ഥാനങ്ങളെ വഴിക്കുകൊണ്ടുവരാൻ രജിസ്ട്രാർ ജനറലിനെതന്നെ ആഭ്യന്തര മന്ത്രാലയം ഇറക്കിയത്. പ്രതിപക്ഷത്തിനുപുറമെ എൻ.ഡിഎ ഘടകകക്ഷികൾ തന്നെ എൻ.പി.ആറിലെ വിവാദ ചോദ്യങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. രക്ഷിതാവിെൻറ ജനന തീയതിയും ജനനസ്ഥലവും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലാണ് വലിയ എതിർപ്പുയർന്നത്. ബി.ജെ.പി പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ദേശീയ പൗരത്വപ്പട്ടിക(എൻ.ആർ.സി)യുടെ മുന്നോടിയായിട്ടാണ് എൻ.പി.ആറിൽ ഇൗ വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്.
പൗരത്വപ്പട്ടികക്കു മുന്നോടിയായി മുസ്ലിംകളെ മാത്രം ഒഴിവാക്കി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനാൽ അതിെൻറ തുടർ പ്രവർത്തനമായി കണ്ടാണ് പ്രതിപക്ഷ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ എൻ.പി.ആറിനെ എതിർക്കുന്നത്. എന്നാൽ, വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തി മിക്കവാറും സംസ്ഥാനങ്ങൾ മുന്നോട്ടുപോകുകയാണെന്നാണ് ആഭ്യന്തരമന്ത്രാലയം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.