ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഒരു രാഷ്ട്രീയനേതാവും വീട്ടുതടങ്കലിലില്ലെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. എന്നാൽ, 223 പേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും കേന്ദ്രത്തിൻെറ മറുപടിയിലുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയാണ് തൃണമൂൽ നേതാവ് സൗഗത റായിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. ആർട്ടിക്ൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. സെപ്റ്റംബർ 11ലെ കണക്കനുസരിച്ച് 223 പേർ കസ്റ്റഡിയിലുണ്ട്. ഒരാളും വീട്ടുതടങ്കലിലില്ലെന്നും അദ്ദേഹത്തിൻെറ മറുപടിയിലുണ്ട്.
അതേസമയം, പാർലമെൻറിൽ സർക്കാർ കള്ളം പറയുകയാണെന്ന് പി.ഡി.പി നേതാവ് വഹീദ് പാരാ പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ച് മുതൽ താൻ വീട്ടുതടങ്കലിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലുണ്ടായിരുന്ന നയീം മുക്ഫിയും സമാന അഭിപ്രായപ്രകടനമാണ് നടത്തിയത്. സർക്കാർ പാർലമെൻറിലും കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.