പബിത്ര മാർഗരിറ്റ

ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ; രാജ്യസഭയിൽ മറുപടി നൽകി സർക്കാർ

ന്യൂ ഡൽഹി: ഇറാനിൽ വിദ്യാർഥികൾ, വ്യവസായികൾ, ഫാക്ടറി തൊഴിലാളികൾ, തീർഥാടകർ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ ഉൾപ്പെടെ 9000ത്തോളം ഇന്ത്യക്കാരുണ്ടെന്ന് പാർലമെന്‍റിൽ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ പൗരർ അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യ അവബോധം നിലനിർത്തണമെന്നും പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ടെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു.

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ ലഭ്യമായ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയവും ഇന്ത്യൻ എംബസിയും അഞ്ച് തവണ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കൂടാതെ, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര അതിർത്തി കടക്കുന്നതിനുള്ള സൗകര്യവും എംബസി ഒരുക്കുന്നുണ്ട്. രാജ്യത്ത് ദുരിതത്തിലായതോ കുടുങ്ങിക്കിടക്കുന്നതോ ആയ ഇന്ത്യക്കാർക്ക് ഉചിതമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും സഹമന്ത്രി കൂട്ടിച്ചേർത്തു.

“ഇറാനിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരരെ സഹായിക്കുന്നതിനായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈനുകളും ഇമെയിലുകളും പ്രവർത്തിപ്പിക്കുന്നുണ്ട്” - മാർഗരിറ്റ പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിയ ആക്രമണം കഴിഞ്ഞദിവസങ്ങളിൽ, ഗൾഫ് കടലിലേക്കുകൂടി വ്യാപിച്ചതോടെ യുദ്ധം കൂടുതൽ ശക്തമായി. ഇറാഖിലെ ബസ്രക്കുസമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ നടന്ന ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇറാനിലും ലബനാനിലും യു.എസ്-ഇസ്രായേൽ സഖ്യം ആക്രമണം ശക്തമാക്കി. 13 ദിവസം പിന്നിട്ട യുദ്ധത്തിനിടെ ഇതിനകം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇറാനിൽ 17,000 പേർക്ക് പരിക്കേൽക്കുകയും പതിനായിരം ഭവനങ്ങൾ തകരുകയും ചെയ്തു. ലബനാനിൽ പലായനം ചെയ്തവരുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു. ഇസ്രായേലും ഗൾഫ് രാജ്യങ്ങളും ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളും തുടരുകയാണ്.

യുദ്ധം ശക്തമായി തുടരുമ്പോഴും റഷ്യ അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ നയതന്ത്ര ചർച്ചക്ക് ശ്രമിക്കുന്നുണ്ട്. വ്യാഴാഴ്ച, ഇറാൻ പ്രസിഡന്റ് പെസഷ്‍കിയാനുമായി റഷ്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി.

ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് പകരംചോദിക്കുമെന്നും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അറിയിച്ചു. പരമോന്നത പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്.

Tags:    
News Summary - Nearly 9,000 Indians currently in Iran- Central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.