സുപ്രീംകോടതി
ന്യൂഡൽഹി: ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാൽപര്യ ഹരജി സമർപ്പിച്ചയാൾക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. ഗവർണർ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ജഡ്ജിമാർ അധികാരമേറ്റുകഴിഞ്ഞാൽ പിന്നീട് അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഹരജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രചാരണങ്ങൾക്ക് പൊതുതാൽപര്യ ഹരജിയുടെ അധികാര പരിധി ഉപയോഗിക്കാനുള്ള ശ്രമമാണിതെന്നും സുപ്രീംകോടതി വിമർശിച്ചു. ഇത്തരം പരാതികൾ കോടതിയുടെ സമയം മിനക്കെടുത്താനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.ബി. പദ്‍രിവാല, മനോജ് മിർസ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. നാലാഴ്ചക്കകം പിഴ അടക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അശോക് പാണ്ഡെയാണ് പൊതുതാൽപര്യ ഹരജി നൽകിയത്.
ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന് വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് തന്റെ പേരിന് മുന്നിൽ 'ഞാൻ' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു, ദാദർ നഗർ ഹവേലി എന്നിവിടങ്ങളിലെ സർക്കാരിന്റെ പ്രതിനിധികളെയും ഭരണാധികാരികളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പരാതിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.