മമത ബാനർജി രൂപകൽപ്പന ചെയ്ത വിവാദ ഫുട്ബോൾ ശിൽപം ബംഗാൾ സർക്കാർ നീക്കി

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിവാദമായ ‘ഫുട്ബോൾ ശിൽപം’ പശ്ചിമ ബംഗാൾ സർക്കാർ നീക്കം ചെയ്തു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി രൂപകൽപ്പന ചെയ്ത അർദ്ധകായ ശിൽപമാണ് ശനിയാഴ്ച നീക്കിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന കായിക മന്ത്രി നിസിത് പ്രമാണിക് അറിയിച്ചു.

ശിൽപത്തിന്റെ രൂപഭംഗിയെ കായിക മന്ത്രി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കാഴ്ചക്ക് ഒട്ടും ഭംഗിയില്ലാത്തതും വിചിത്രവുമായ ഇത്തരം ഘടനകൾ നിലനിർത്താൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ‘ഇത്രയും വിരൂപമായ ഒരു ശിൽപം അവിടെ നിലനിർത്തേണ്ടതില്ല. ഇടുപ്പിൽ നിന്ന് മുറിച്ചുമാറ്റിയ രണ്ട് കാലുകളും അതിന് മുകളിൽ ഒരു ഫുട്ബോളും എന്ന രീതിയിലുള്ള ഈ നിർമിതിക്ക് യാതൊരു അർത്ഥവുമില്ല. കാണാൻ ഒട്ടും ഭംഗിയില്ലാത്ത ഇത്തരം വിചിത്ര ശിൽപങ്ങൾ ഞങ്ങൾ അവിടെ നിലനിർത്തില്ല, അത് നീക്കം ചെയ്യും’ നിസിത് പ്രമാണിക് പറഞ്ഞു.

സ്റ്റേഡിയം സമുച്ചയത്തിന് ചുറ്റും ആസൂത്രണം ചെയ്ത മാറ്റങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച ശിൽപം പൊളിച്ചുമാറ്റിയത്. 2017ൽ ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ വി.വി.ഐ.പി ഗേറ്റിന് സമീപം ഈ ശിൽപം സ്ഥാപിച്ചത്. ഭീമാകാരമായ രണ്ട് കാലുകൾ 'ബിശ്വ ബംഗ്ല' ലോഗോയിലേക്ക് ലയിക്കുന്ന രീതിയിലായിരുന്നു ഇത്. മുകളിലുള്ള ഫുട്ബോളിൽ 'ജോയ്'എന്നും എഴുതിയിരുന്നു.

സ്ഥാപിച്ച കാലം മുതൽക്കേ ഇതിന്റെ രൂപകൽപ്പനയെയും കാഴ്ചയെയും ചൊല്ലി വലിയ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. സ്റ്റേഡിയത്തിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ശിൽപം പൂർണ്ണമായും നീക്കം ചെയ്തിരിക്കുന്നത്.

Tags:    
News Summary - Mamata Banerjee-Designed Football-Themed Sculpture Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.