മുംബൈ: ഗവർണർ ഭഗത് സിങ് കോശിയാരിയുമായുള്ള പോര് കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. വ്യാഴാഴ്ച ജന്മനാടായ ഉത്തരഖണ്ഡിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ ഗവർണർക്ക് മഹാരാഷ്ട്ര സർക്കാർ വിമാനം വിട്ടുനൽകിയില്ല. ആവശ്യമായ അനുമതി സർക്കാറിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ ഗവർണർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് അദ്ദേഹം യാത്രാ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഡെറാഡൂണിന് പോയെന്ന് ഗവർണറുടെ ഓഫിസിൽ നിന്ന് അറിയിച്ചു. മസൂറിയിലെ ഐ.എ.എസ് അക്കാദമിയിൽ നാളെ നടക്കുന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിക്കാനാണ് കോശിയാരി ഉത്തരഖണ്ഡിലേക്ക് പോകാനൊരുങ്ങിയത്. അവിടുത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു കോശിയാരി. ആദ്യം ഡെറാഡൂണിലും പിന്നീട് മസൂറിയിലും പോകാനായിരുന്നു പദ്ധതി. യാത്രാ വിവരം ഫെബ്രുവരി രണ്ടിന് തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിരുന്നെന്നും ഇന്ന് രാവിലെ പത്തിന് ഡെറാഡൂണിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോളാണ് അനുമതി നിഷേധിച്ചതായി അറിയുന്നതെന്നും ഗവർണുടെ ഓഫിസ് അറിയിച്ചു.
സർക്കാർ വിമാനം വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ളതല്ലെന്നും ഒൗദ്യോഗിക ആവശ്യത്തിനുള്ളതാണെന്നുമാണ് ശിവസേന നേതാവ് വിനായക് റാവുത്ത് ഇൗ സംഭവത്തിനോട് പ്രതികരിച്ചത്. അനുമതിയില്ലെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരത്തെ ഗവർണറെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ക്വോട്ടയിൽ 17 പേരെ നിയമസഭ കൗൺസിൽ അംഗങ്ങളായി (എം.എൽ.സി) നിയമിക്കാനാവശ്യപ്പെട്ട് ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാ വികാസ് അഗാഡി സർക്കാർ നൽകിയ പട്ടിക ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബി.ജെ.പി വിട്ട് എൻ.സി.പിയിൽ ചേർന്ന ഏക്നാഥ് ഖഡ്സെയും സർക്കാർ നൽകിയ പട്ടികയിലുണ്ട്. ഖഡ്സെ മന്ത്രിയാകാൻ കാത്തുനിൽക്കുതിനിടെയാണ് ഗവർണർ സർക്കാർ പട്ടിക പരിഗണിക്കാതെ മാറ്റിവെച്ചത്.
മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുത്ത എതിരാളിയാണ് ഖഡ്സെ. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാവായ ഖഡ്സയെ തഴഞ്ഞാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായത്. ഫഡ്നാവിസ് മന്ത്രിസഭയിൽ ഖഡ്സെ റവന്യു മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തിന്‍റെ പേരിൽ രാജിവെക്കേണ്ടി വന്നു. പാർട്ടിയിൽ ഒറ്റപ്പെട്ടതോടെയാണ് എൻ.സി.പിയിൽ ചേർന്നത്. ഖഡ്സയുടെ പേരുള്ളതിനാലാണ് ഗവർണർ സർക്കാർ പട്ടിക പരിഗണിക്കാത്തതെന്നും ഫഡ്നാവിസിന്റെ ഇഷ്ടത്തിനൊത്താണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.