ന്യൂഡൽഹി: സ്ഥാനാർഥി നിർണയം, സംസ്ഥാനതല സഖ്യങ്ങൾ, പാർട്ടി സംവിധാനം ശക്തിപ്പെടു ത്തൽ എന്നിവ സംബന്ധിച്ച നടപടികൾ ഏറ്റവും വേഗം പൂർത്തിയാക്കാൻ കോൺഗ്രസ് ഹൈകമാൻഡ് സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു. ജയസാധ്യതയിൽ കേന്ദ്രീകരിച്ചാകണം സ്ഥാനാർഥി നിർണയം. സിറ്റിങ് എം.എൽ.എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ല. സിറ്റിങ് എം.പിമാർ കഴിവതും വീണ്ടും മത്സരിക്കണം.
പി.സി.സി അധ്യക്ഷന്മാരും സ്ഥാനാർഥികളാകേണ്ട. ഇക്കാര്യങ്ങളിൽ ഇളവുകളോ മാറ്റങ്ങളോ ആവശ്യമെങ്കിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കും. ജയിക്കുമെങ്കിൽ ഇളവുകൾ ഉറപ്പ്. ഇൗ മാസം 25നു മുമ്പായി സ്ഥാനാർഥി നിർണയ ചർച്ച സംസ്ഥാനങ്ങളിൽ പൂർത്തിയാക്കി ലിസ്റ്റ് ഡൽഹിക്ക് കൈമാറണം. സിറ്റിങ് എം.പിമാരില്ലാത്ത മണ്ഡലങ്ങളുടെ കാര്യത്തിൽ മൂന്നംഗ സ്ഥാനാർഥി പട്ടിക ഡൽഹിക്ക് നൽകണം.
എ.െഎ.സി.സി സർവേയുടെ കൂടി അടിസ്ഥാനത്തിൽ ജയസാധ്യത നോക്കി അന്തിമ തീരുമാനമെടുക്കും. ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെ സ്ഥാനാർഥികൾ വേണ്ട. സഖ്യങ്ങൾ സാധ്യമല്ലാത്ത സംസ്ഥാനങ്ങളിൽ ഒറ്റക്ക് മുന്നോട്ടു നീങ്ങുന്നതിന് സജ്ജമാകാൻ രാഹുൽ ഗാന്ധി നിർദേശിച്ചു. പശ്ചിമ ബംഗാളിൽ സി.പി.എമ്മുമായി നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ ധാരണയിൽ മുന്നോട്ടുപോകണമെന്നാണ് തീരുമാനം.
വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാർ, നിയമസഭ കക്ഷി നേതാക്കൾ എന്നിവരെ പെങ്കടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇൗ നിർദേശങ്ങൾ. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരളത്തിൽനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെങ്കടുത്തു. യാത്രാ പരിപാടിയിലായതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.