ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിൽ വെള്ളിയാഴ്ച ബന്ദ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷയാണ് സമരത്തിന് ആഹ്വാനംചെയ്തിരിക്കുന്നത്.
വിവിധ കർഷക സംഘടനകളും കർണാടക ജലസംരക്ഷണ കമ്മിറ്റിയും രാഷ്ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രധാന ദേശീയ-സംസ്ഥാന പാതകളും രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ തടയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ടോൾഗേറ്റുകളും വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും സമരക്കാർ അറിയിച്ചു. ബന്ദിന് ഒല, ഉബർ വെബ്ടാക്സി ഡ്രൈവർമാരുടെയും റസ്റ്റാറന്റ് ഉടമകളുടെയും പിന്തുണയുണ്ട്. വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതമടക്കം സ്തംഭിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, നമ്മ മെട്രോ പതിവുപോലെ സർവിസ് നടത്തും. രാവിലെ 10ന് ടൗൺഹാളിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് സിനിമാതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കും. ഇതു തടയാൻ പൊലീസ് ശ്രമിച്ചാൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കന്നട ചലാവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച നടക്കുന്ന കർണാടക ബന്ദിന് അനുമതിയില്ലെന്നും ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ബംഗളൂരുവിൽ വിവിധ സംഘടനകൾ നടത്തിയ ബന്ദ് പൂർണമായിരുന്നു. വീണ്ടും ബന്ദ് നടത്താനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ജലവകുപ്പുകൂടി കൈകാര്യംചെയ്യുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കന്നട സംഘടനകളുടെ കൂട്ടായ്മയോട് (കന്നട ഒക്കൂട്ട) അഭ്യർഥിച്ചിരുന്നു.
തമിഴ്നാടിന് 3000 ഘനയടി കാവേരി വെള്ളം നൽകണമെന്നാണ് ഒടുവിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) പുതിയ ഉത്തരവിട്ടിരിക്കുന്നത്.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ ദിവസവും ഇത്രയും വെള്ളം വിട്ടുനൽകണമെന്നാണ് ഉത്തരവ്. നേരത്തേ 5000 ഘനയടി വെള്ളം നൽകണമെന്നാണ് അതോറിറ്റി ഉത്തരവിട്ടിരുന്നത്. ഇത് 3000 ആക്കി കുറക്കുകയായിരുന്നു. എന്നാൽ, വരൾച്ച ഭീഷണിയുള്ളതിനാൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകയുടേത്.
അതോറിറ്റി ഉത്തരവിനെതിരെ നേരത്തേ കർണാടക സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വെള്ളിയാഴ്ച യാത്ര നിയന്ത്രണം ഏർപ്പെടുത്തി. കെങ്കേരി മുതൽ മൈസൂരു റോഡുവരെ ഇന്ന് സർവിസ് ഉണ്ടാകില്ലെന്ന് ബി.എം.ആർ.സി അറിയിച്ചു. കെങ്കേരി-ചല്ലഘട്ട മെട്രോ പാതയുടെ സുരക്ഷ പരിശോധന നടക്കുന്നതിനാലാണിത്. ബാക്കി ഭാഗത്ത് സർവിസിന് മുടക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.