ന്യൂഡൽഹി: എം.എം. കൽബുർഗിയുടെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ട് (എൻ.െഎ.എ) അന്വേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൽബുർഗിയുടെ ഭാര്യ ഉമാദേവി സമർപ്പിച്ച ഹരജിയിലാണ് അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് കേന്ദ്ര സർക്കാറിെൻറ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹരജിയിൽ പരാമർശിക്കുന്ന കേസ് ദേശീയ അന്വേഷണ ഏജൻസി നിയമത്തിൽ പരാമർശിക്കുന്ന ഷെഡ്യൂൾ ഒഫൻസ് വിഭാഗത്തിൽപെടുന്നതല്ലെന്നും അതിനാൽ എൻ.െഎ.എക്ക് ഏറ്റെടുക്കാനാവില്ലെന്നും പിങ്കി വാദിച്ചു. തുടർന്ന് കൂടുതൽ വാദംകേൾക്കൽ ജൂലൈ ആദ്യ ആഴ്ചയിലേക്ക് മാറ്റി. സി.ബി.െഎയോടും കർണാടക, മഹാരാഷ്ട്ര സർക്കാറുകളോടും പ്രതികരണമറിയിക്കാൻ കോടതി നിർദേശിച്ചു.
ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കൽബുർഗി (77) 2015 ആഗസ്റ്റ് 30ന് കർണാടകയിലെ ധർവാദിലെ കല്യാൺ നഗറിലുള്ള വസതിയിൽ പട്ടാപ്പകലാണ് വെടിയേറ്റു മരിച്ചത്. ആക്ടിവിസ്റ്റുകളായ നരേന്ദ്ര അച്യുത് ദാഭോൽകറുടെയും ഗോവിന്ദ് റാവു പൻസാരെയുടെയും വധവുമായി കൽബുർഗിയുടെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് ഉമാദേവി ഹരജിയിൽ ചൂണ്ടിക്കാട്ടി. ദാഭോൽകർ 2013 ആഗസ്റ്റ് 20ന് പുണെയിലും പൻസാരെ 2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കോലാപുരിലുമാണ് കൊല്ലപ്പെട്ടത്.
ഇൗ കൊലപാതകങ്ങളെക്കുറിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. മൂവരെയും കൊന്നത് ഒരേ ആയുധം ഉപയോഗിച്ചാണെന്ന് വ്യക്തമാണ്. ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത പൊലീസിേൻറതിനെക്കാൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാകും ഫലപ്രദമെന്നും ഹരജിക്കാരി വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.