ജ്യോതി മൽഹോത്ര
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥന് അലി ഹസനുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത്. എൻ.ഐ.എയാണ് ചാറ്റുകൾ കണ്ടെത്തിയത്. പാകിസ്താനെ പ്രശംസിച്ചതിനൊപ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്ന് ചാറ്റിൽ ജ്യോതി പറയുന്നു. പാക് ഹൈകമീഷന് ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകൾ പുറത്തുവന്നത്.
‘‘ജോ (ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. നീ പുഞ്ചിരിച്ചുകൊണ്ടിരിക്കൂ, ജീവിതത്തിൽ ഒരിക്കലും നിരാശ നേരിടേണ്ടിവരില്ല’’ -അലി ഹസൻ ജ്യോതിക്ക് അയച്ച ഹിന്ദി സന്ദേശത്തിൽ പറയുന്നു. രഹസ്യവിവരങ്ങള്‍ കൈമാറാൻ കോഡ് ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ഓപറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയ വിവരവും ജ്യോതി നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായി അന്വേഷണസംഘം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാൻ ജ്യോതി പദ്ധതിയിട്ടതിന്റെ രേഖകൾ കണ്ടെത്തി. വിസക്ക് വേണ്ടിയുള്ള അപേക്ഷകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. അന്വേഷണത്തിൽ, ഇവരുടെ നാല് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കണ്ടെത്തി. ഒരു അക്കൗണ്ടിൽ ദുബൈയിൽനിന്നുള്ള ഇടപാടുകളുണ്ട്. പണത്തിന്റെ ഉറവിടംതേടി പരിശോധന തുടങ്ങി.
പാകിസ്താന് വിവരങ്ങള്‍ ചോര്ത്തിന ല്‍കിയതിന് കഴിഞ്ഞ ആഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി അറസ്റ്റിലായത്. ഇവര്‍ അടക്കം 12 പേർ അറസ്റ്റിലായി. പഹല്‍ഗാം ഭീകരാക്രമണത്തിനു മുമ്പ് ജ്യോതി കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാക് യാത്രക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. 33കാരിയായ ജ്യോതി ഹിസാര്‍ സ്വദേശിനിയാണ്. ഇവരുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് നാല് ലക്ഷത്തോളം വരിക്കാരുണ്ട്. അവരുടെ യൂട്യൂബ് ചാനലിലുള്ള 450ലധികം വിഡിയോകളില്‍ ചിലത് പാക് സന്ദര്‍ശനം സംബന്ധിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.