ന്യൂഡൽഹി: സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത് 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിന് പകരം എന്തിനാണ് സങ്കീർണ്ണമായ നിബന്ധനകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പ്രതിപക്ഷം പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ ഇത് എന്തിനാണ് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് എന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണയം എന്നത് ദീർഘമായ ചർച്ചകൾ ആവശ്യമുള്ള സങ്കീർണ്ണമായ വിഷയമാണ്. അത് രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. ഇപ്പോഴും വൈകിയിട്ടില്ല, മണ്ഡല പുനർനിർണയമെന്ന കടമ്പ ഒഴിവാക്കി വനിതാ സംവരണ ബിൽ മാത്രമായി അവതരിപ്പിക്കുകയാണെങ്കിൽ പ്രതിപക്ഷം ഉടനടി പിന്തുണ നൽകുമെന്നും തരൂർ വ്യക്തമാക്കി.
ജനസംഖ്യ മാത്രം മാനദണ്ഡമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും വലിയ ആശങ്കയുണ്ട്. അതിനാൽ ഈ വിഷയത്തിൽ വിപുലമായ ചർച്ചകൾ അനിവാര്യമാണ്. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കാതെ ദക്ഷിണേന്ത്യയുമായും ചെറുകിട സംസ്ഥാനങ്ങളുമായും കൂടിയാലോചനകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിനുള്ള അനുബന്ധ ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു തരൂരിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.