ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സർ കശ്മീരിലെ ഗന്ദർബാൽ എന്നിവിടങ്ങളിൽ നിന്ന് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഡൽഹിയിൽ ഭീകരാക്രമണസാധ‍്യതയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
സംഭവവുമായി ബന്ധമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശങ്കകൾ നിലനിൽക്കുന്നു. അമൃത്സറിലെ റായ് പൊലിസ് സ്റ്റേഷന്‍ പരിധിയിൽ വെച്ചാണ് വെള്ളിയാഴ്ച ഐ.ഇ.ഡി സ്ഫോടകവസ്തുവടങ്ങിയ ബാഗ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് ഉടന്‍ സ്ഥലത്തെത്തി സ്ഫോടകവസ്തു നിർവീര്യമാക്കി.
അന്നേ ദിവസം കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സഫാപോറയിലും മറ്റൊരു ഐ.ഇ.ഡി കണ്ടെത്തി. സൈന്യത്തിന്‍റെയും ജമ്മു പോലിസിന്‍റെയും സംയുക്ത ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് മണിക്കൂറുകൾക്കുള്ളിൽ ഇത് നിർവീര്യമാക്കുകയായിരുന്നു. ഒരാഴ്ചക്കിടെ വടക്കന്‍ കശ്മീരിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ ഐ.ഇ.ഡിയാണിത്. വ്യാഴാഴ്ച തങ്മാർഗ് റോഡിലും ബാരമുള്ളയിലുമാണ് മറ്റ് ഐ.ഇ.ഡികൾ കണ്ടെത്തിയത്.
ഡൽഹിയിലെ മത പൈതൃക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താന്‍ ലഷ്‌കർ-ഇ-ത്വയ്ബ സംഘടന ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും ചെങ്കോട്ടക്ക് സമീപമുള്ള പരിസരപ്രദേങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ചെങ്കോട്ടക്ക് സമീപം കാറിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 20 ധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷേ ഭീകരർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.