സോനം വാങ്ചുക്കും ഭാര്യ ഗീതാഞ്ജലി ആങ്മോയും

'ചികിത്സ എവിടെ വേണമെന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്'; സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീണ്ടും ഹൈകോടതിയിൽ

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വീണ്ടും ഡൽഹി ഹൈകോടതിയിൽ. വാങ്ചുക്കിനെ മാറ്റാനുള്ള അനുമതി നിഷേധിച്ച സിംഗ്ൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അവർ ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്

തന്റെ ചികിത്സ എവിടെ വേണമെന്നും ആരാണ് ചികിത്സിക്കേണ്ടതെന്നും തീരുമാനിക്കാനുള്ള ഒരു രോഗിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയുമാണ് ഈ ഉത്തരവ് തടയുന്നതെന്ന് അപ്പീലിൽ ഗീതാഞ്ജലി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും, വാങ്ചുക്കിനെതിരെ നിയമപരമായ അറസ്റ്റോ തടങ്കലോ ഇല്ലാത്തപ്പോൾ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ നിർബന്ധപൂർവ്വം പാർപ്പിച്ചിരിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ ഇന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.

അതേസമയം, കേന്ദ്ര സർക്കാർ തന്റെ ആവശ്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ജൂലൈ 20-ഓടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് സഫ്ദർജങ് ആശുപത്രിയിൽ നിന്ന് എക്സ് വഴി പങ്കുവെച്ച സന്ദേശത്തിൽ വാങ്ചുക്ക് വ്യക്തമാക്കി. നിലവിലെ ആശുപത്രി വാസത്തെ "അനധികൃത തടങ്കൽ" എന്ന് വിശേഷിപ്പിച്ച വാങ്ചുക്ക് തന്റെ വ്യവസ്ഥകളും എക്സിൽ പങ്കുവച്ചു. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്കും ചോദ്യപേപ്പർ ചോർച്ച പോലുള്ള ഗുരുതരമായ വിഷയങ്ങൾക്കും സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. അല്ലെങ്കിൽ, താനും കോക്രോച്ച് ജനതാ പാർട്ടി നേതൃത്വവും പാർലമെന്റിന് മുന്നിലെത്തുമ്പോൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പുനൽകണം. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, നേതാക്കൾ നേരിട്ട് ആശുപത്രിയിൽ വന്ന് ഈ ഉറപ്പ് നൽകിയാലും മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കോക്രോച് ജനത പാർട്ടി ആഹ്വാനം ചെയ്ത ‘ചലോ സൻസദ്’ മാർച്ചിനോട് അനുബന്ധിച്ച് ഡൽഹി കനത്ത ​പൊലീസ് വലയത്തിലാണ്. പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ജന്തർ മന്ദിറിലും പാർലമെന്റ് ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹിയിൽ 5,000ത്തിലധികം പൊലീസുകാരെയും അർദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചതായും പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകളും ജലപീരങ്കികളും സജ്ജമാക്കിയതായും ഡൽഹി പൊലീസ് അറിയിച്ചു. ഇതിനിടെ സി.ജെ.പി സമരത്തിനു നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയിട്ടുണ്ട്.

ചലോ സൻസദ് മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെന്നും അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുസമാധാനവും പാർലമെന്റിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം.

Tags:    
News Summary - Wangchuk’s Wife Moves Delhi HC to Shift Him to Private Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.