അമിത് ഷാ
ന്യൂഡൽഹി: വന്ദേമാതരത്തെ അധിക്ഷേപിക്കൽ തടയൽ നിയമം ഇന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. വന്ദേ മാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ദേശീയ ഗാനത്തെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയായി നൽകാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ ബഹുമതി- അപമാനം തടയൽ (ഭേദഗതി) ബില്ലാണ് അമിത് ഷാ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുക.
ഇരുസഭകളും അംഗീകരിക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്താൽ ദേശീയ ഗീതത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യൻ നിയമപ്രകാരം ക്രിമിനൽ കുറ്റമാക്കും. നിയമമാകുന്നതോടെ, വന്ദേ മാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ പരമാവധി മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ദേശീയ പതാകക്കും ദേശീയ ഗാനത്തിനുമുള്ള നിയമപരമായ സംരക്ഷണത്തിന് സമാനമായ പരിരക്ഷ ദേശീയ ഗീതത്തിനും നൽകുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സർക്കാർ വിശദീകരിക്കുന്നു.
സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും സിവിൽ ബഹുമതി വിതരണ ചടങ്ങുകളിലും വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഔദ്യോഗിക സർക്കാർ പരിപാടികളിൽ ജനഗണമനക്ക് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവ് കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈ ഒമ്പതിന് എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിരുന്നു. ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് കേന്ദ്ര സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.
വന്ദേമാതരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഈ ഗാനം വഹിച്ച പങ്കിനെ അമിത് ഷാ എടുത്തുപറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവാണ് വന്ദേമാതരം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജനങ്ങളെ ദേശസ്‌നേഹത്തിലേക്ക് നയിക്കാൻ ഈ ഗാനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ളവർ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി അമിത് ഷാക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.