ന്യൂഡൽഹി: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഇമെയിൽ ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ജാഗ്രത പ്രഖ്യാപിച്ചു. മലേഷ്യയിൽനിന്ന് ഹൈദരാബാദിലേക്ക് വരുന്ന എയർഏഷ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ആക്രമണമുണ്ടാകുമെന്നും ഇമെയിലിൽ പറയുന്നു.
ഇമെയിൽ ലഭിച്ചതിന് പിന്നാലെ ഷംഷാദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എയർ ഏഷ്യ വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസവും ഹൈദരാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്ക് ലഭിച്ച സന്ദേശം. എൽ.എച്ച് 754 വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും വിമാനം ഷംഷാബാദിൽ എത്തുന്നതിനുമുമ്പ് പൊട്ടിത്തെറിക്കുമെന്നും അവകാശപ്പെടുന്നതായിരുന്നു ഇമെയിൽ.
തുടർന്ന് സുരക്ഷാ ഏജൻസികൾക്ക് ഉടൻ തന്നെ മുന്നറിയിപ്പ് നൽകുകയും അടിയന്തര പ്രോട്ടോക്കോളുകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് വിശദമായ സുരക്ഷാ പരിശോധനക്ക് ശേഷം ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇമെയിൽ സന്ദേശം വ്യാജമാണെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.