പൊലീസ് ഓഫിസറുടെ മുസ്‍ലിംവിരുദ്ധ വർഗീയ പോസ്റ്റ് ചർച്ചയാകുന്നു. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ 33,000 രൂപ പിഴയിടുകയും അത് 'മുസ്ലിംകൾക്കുള്ള അല്ലാഹുവിന്റെ സമ്മാന'മെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത് ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഫരീദാബാദ് പൊലീസിലെ ഇൻസ്പെക്ടറാണ് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ബൈക്കിൽ മൂന്നുപേരുമായി വന്ന സജീദ് അലി എന്നയാൾക്ക് 33,000 രൂപയുടെ ചലാൻ നൽകിയത്. 'വീർ പ്രതാപ്' എന്ന ഫേസ്ബുക്ക് ഐ.ഡിയിലുള്ള ഇൻസ്പെക്ടർ, 'അഖില ഭാരതീയ സെലിബ്രിറ്റി സംഘ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു.
'ജുമുഅ ദിവസമായ ഇന്ന് ഒരു വിശ്വാസിക്കും പിഴ കൊടുക്കരുത് എന്നാണ് രാവിലെ വിചാരിച്ചത്. പക്ഷേ, ട്രാഫിക് ബൂത്തിന്റെ പുറത്ത് ഞാൻ കസേരയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ തൊപ്പി ധരിച്ച സാജിദ് മിയാൻ എന്നയാൾ ജുമുഅ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ വന്നു. പിറകിൽ രണ്ടുപേരും കയറിയിരുന്നു. സാജിദ് മിയാന് 33,000 സമ്മാനം കൊടുത്തു. അല്ലാ തആലാ വലിയ കാരുണ്യവാൻ തന്നെ. സലാം അലയ്ക്കും ഭായ്...' - വീർ പ്രതാപ് ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചു. ട്രാഫിക് ചലാന്റെ ഫോട്ടോ സഹിതമായിരുന്നു കുറിപ്പ്.
ഇനായത്പൂർ സ്വദേശിയായ സജീദ് അലി ഓടിച്ച HR50G9281എന്ന നമ്പർ പ്ലേറ്റിലുള്ള ബൈക്കിനാണ് വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് റസൂൽപൂർ ചൗക്കിൽ വെച്ച് വീർ പ്രതാപ് ഭീമൻ തുക ചലാൻ നൽകിയത്. പൽവാൽ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് ഈ സ്ഥലം. ഇരുചക്രവാഹന നിയമലംഘനത്തിന്റെ നിരവധി വകുപ്പുകൾ ചേർത്താണ് ഈ തുക 'ഒപ്പിച്ചത്'. ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.