ഗുരുഗ്രാം: ഹരിയാനയിലെ ലഫോറസ്റ്റ റസ്റ്റാറന്റിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായി. അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റസ്റ്റാറന്റിൽ നിന്ന് ഇവർക്ക് മൗത്ത്ഫ്രഷ്നർ ആയി നൽകിയത് ഡ്രൈ ഐസ് ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്റെ തണുത്തതും ഘനീഭവിച്ചതുമായ രൂപമാണ് ഡ്രൈ ഐസ്. അബദ്ധത്തിൽ ഇത് കഴിച്ചാൽ പൊള്ളലിനും ശ്വാസംമുട്ടലിനും ഇടയാക്കും. സംഭവത്തിൽ റസ്റ്റാറന്റ് ഉടമക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. റസ്റ്റാറന്റ് മാനേജരെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടക്കുകയാണ്.
ഡ്രൈ ഐസ് കഴിച്ചപ്പോൾ വായിലുടനീളം പൊള്ളലേറ്റ പോലെയാണ് തോന്നിയതെന്ന് ചികിത്സയിൽ കഴിയുന്ന ഒരാൾ പറഞ്ഞു. പിന്നീട് രക്തം ചർദിക്കുകയായിരുന്നു. വായ തണുത്ത വെള്ളമുപയോഗിച്ച് കഴുകിയിട്ടും പ്രയോജനമുണ്ടായില്ല. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പം റസ്റ്റാറന്റിലെത്തിയ അങ്കിത് കുമാർ ആണ് പൊലീസിൽ പരാതി നൽകിയത്. തങ്ങൾക്ക ലഭിച്ച മൗത്ത് ഫ്രഷ്നറിന്റെ പായ്ക്കറ്റ് ഡോക്ടറെ കാണിച്ചപ്പോഴാണ് അത് മരണത്തിന് പോലും കാരണമാകുന്ന ഡ്രൈ ഐസ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും അങ്കിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.