ശ്രീനഗർ: കശ്മീരിൽ സൈന്യം ജീപ്പിന് മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ ഫറൂഖ് അഹ്മദ് ദർ വൻതുക നിരസിച്ചതായി റിപ്പോർട്ടുകൾ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായി ഫാറൂഖിന് 50 ലക്ഷം രൂപ ചാനൽ അധികൃതർ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂലൈയിൽ ബിഗ് ബോസ് പ്രൊഡ്യൂസർമാർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എനിക്കുള്ള ടിക്കറ്റും തയ്യാറായെന്ന് അവർ പറഞ്ഞിരുന്നു- ഫാറൂഖ് വ്യക്തമാക്കി. ഫാറൂഖിനെ ജീപ്പിൽകെട്ടി വലിക്കുന്ന ചിത്രങ്ങൾ വൈറലായി മൂന്നുമാസത്തിനു ശേഷമാണ് ഈ ഓഫർ വന്നത്. ഒരു എംബ്രോയിഡറി ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഫാറൂഖ്. സൈനിക അതിക്രമത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ശ്രമം തുടരവേയാണ് ഫാറൂഖിനെത്തേടി ചാനലിൻെറ ഒാഫറെത്തിയത്. വാർത്ത സ്ഥിരീകരിക്കാനോ നിരസിക്കാനോ ചാനൽ തയ്യാറായിട്ടില്ല.
2017 ഏപ്രിൽ ഒമ്പതിനാണ് ദറിനെ കശ്മീരിൽ സൈന്യം മനുഷ്യകവചമാക്കിയത്. നാട്ടുകാരുടെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ മേജർ ലീതുൽ ഗൊഗോയ് കണ്ടെത്തിയ സൂത്രമായിരുന്നു അത്. വിഘടനവാദി സംഘടനകളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം ലംഘിച്ച് വോട്ട് ചെയ്യാൻ പോവുകയായിരുന്ന ദറിനെയാണ് സൈന്യം പിടികൂടി ജീപ്പിെൻറ ബോണറ്റിൽ മനുഷ്യകവചമായി കെട്ടിയിട്ടത്. എന്നാൽ, സൈന്യത്തിനുനേരെ കല്ലെറിയുന്നവരിൽ ഒരാൾ എന്നാരോപിച്ചായിരുന്നു സൈന്യം ദറിനെ പിടികൂടിയത്.
ക്രൂരമായ മർദനത്തിനുശേഷമാണ് ദറിനെ ജീപ്പിൽ ബന്ധിച്ചതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 28 ഗ്രാമങ്ങളിലൂടെ ദറിനെയുമായി സൈന്യം പര്യടനം നടത്തി. കെട്ടിയിട്ട മനുഷ്യനെയുമായി സൈനിക ജീപ്പ് കുതിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായി.മേജർ ഗൊഗോയിക്ക് ഇതിെൻറ പേരിൽ സൈന്യം പ്രത്യേക ആദരവും നൽകി.
കഴിഞ്ഞ ജൂലൈയിൽ ജമ്മു-കശ്മീർ മനുഷ്യാവകാശ കമീഷൻ ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുണ്ടായി. എന്നാൽ, അത് കൊടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെതിരെ കശ്മീരിലെ മനുഷ്യാവകാശ സംഘടന പ്രവർത്തകൻ മുഹമ്മദ് അഹ്സാൻ ഉൺടൂ ജമ്മു-കശ്മീർ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു ദിവസം ദറിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉൺടൂ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.