ന്യൂഡൽഹി: കോവിഡ് മഹാമാരി നിലനിൽക്കേ, യഥാസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി തെരെഞ്ഞടുപ്പ് കമീഷൻ.
•നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം പോകാവുന്നവർ രണ്ട്. പത്രിക ഓൺലൈനായി നൽകാം. ഓൺലൈനായി പണമടക്കാം.
•വീടുവീടാന്തരം കയറി വോട്ടഭ്യർഥന നടത്തുന്ന സംഘത്തിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല. റോഡ് ഷോക്ക് പരമാവധി വാഹനങ്ങൾ അഞ്ച്.
•വോട്ടെടുപ്പ് ദിവസം വോട്ടർക്ക് വൈറസ് ലക്ഷണം കണ്ടാൽ ടോക്കൺ കൊടുത്ത് ബൂത്തിനു മുന്നിൽ നിന്ന് പറഞ്ഞയക്കണം. വോട്ടെടുപ്പിെൻറ അവസാന മണിക്കൂറിൽ വീണ്ടും വന്ന് വോട്ട് ചെയ്യാം.
•രജിസ്റ്ററിൽ ഒപ്പിടാനും വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്താനും വോട്ടർക്ക് കൈയുറ കൊടുക്കും. എല്ലാ വോട്ടറും മാസ്ക് ധരിക്കണം. വോട്ടെടുപ്പ് സമയത്ത് ആളെ തിരിച്ചറിയാൻ അൽപനേരത്തേക്ക് അത് നീക്കണം. ഒരു പോളിങ് കേന്ദ്രത്തിൽ പരമാവധി 1,000 വോട്ടർമാർ. നേരത്തെ ഇത് 1500 ആയിരുന്നു.
•കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും വോട്ടെടുപ്പിെൻറ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കർക്കശമായ പ്രതിരോധ നടപടികൾ, ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടം എന്നിവ വേണം.
•മാതാപിതാക്കൾക്കൊപ്പം കുട്ടികളുണ്ടെങ്കിൽ മുഖാവരണമായി പി.പി.ഇ കിറ്റ് കൊടുക്കണം. ഓരോ പോളിങ് ബൂത്തിലും പനി അളക്കാൻ തെർമൽ സ്കാനർ വേണം. സാമൂഹിക അകലം പാലിക്കാൻ അടയാളമിടണം.
•പോളിങ് ഓഫിസർക്ക് മുഖത്ത് ധരിക്കാനുള്ള ഷീൽഡും കൈയുറയും വേണം. ആവശ്യമെങ്കിൽ പി.പി.ഇ കിറ്റ്. പോളിങ് ഏജൻറുമാർക്ക് പനിയുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫിസർക്ക് പകരക്കാരനെ നിയോഗിക്കാം.
ഓൺലൈൻ സമ്മേളനങ്ങൾ, പ്രചാരണങ്ങൾ എന്നിവയെക്കുറിച്ച് മാർഗനിർദേശത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ഡിജിറ്റൽ റാലികൾ പാടില്ലെന്ന് സി.പി.എം, ആർ.ജെ.ഡി തുടങ്ങി ഒമ്പതു കക്ഷികൾ അഭിപ്രായപ്പെട്ടിരുന്നു.
മഹാമാരിക്കാലത്ത് എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും മാർഗനിർദേശം ബാധകം. ആദ്യ കോവിഡ്കാല നിയമസഭ തെരഞ്ഞെടുപ്പ് ബിഹാറിലാണ്. ഒക്ടോബർ, നവംബറിലാണ് അവിടെ നടക്കേണ്ടത്.
മാർഗനിർദേശങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർമാരിൽ നിന്നും കമീഷൻ അഭിപ്രായം തേടിയിരുന്നു. അവ പരിഗണിച്ചാണ് ഇപ്പോൾ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
വൈകല്യമുള്ളവർക്കും 80 കഴിഞ്ഞവർക്കും തപാൽ ബാലറ്റ് സൗകര്യം. കോവിഡ് ബാധിതരായവർക്കും കോവിഡ് സംശയിച്ച് ക്വാറൻറീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യം ലഭിക്കും.
പതിവ് പോസ്റ്റൽ വോട്ടിൽ നിന്ന് വ്യത്യസ്തമാണിത്. തപാൽ വോട്ട് ചെയ്യേണ്ടവർ ഫോറം പൂരിപ്പിച്ചു നൽകണം. ഉദ്യോഗസ്ഥർ ബാലറ്റുമായി വീട്ടിലെത്തും. സുതാര്യതക്ക് വോട്ട് രേഖപ്പെടുത്തൽ വിഡിയോയിൽ പകർത്തും.
സ്ഥാനാർഥിയുടെ റോഡ് ഷോക്ക് അഞ്ചു വാഹനം മാത്രമാണ് ഒറ്റയടിക്ക് അനുവദിക്കുക. ഇടവിട്ട് ഇടവിട്ട് ഇത്തരത്തിൽ കൂടുതൽ വാഹന വ്യൂഹങ്ങൾക്ക് പോകാം. സുരക്ഷ വാഹനങ്ങൾ പുറമെ. പൊതുയോഗങ്ങൾ കോവിഡ് മാർഗനിർദേശത്തിന് അനുസൃതമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.