ഇംഫാൽ: വീണ്ടും സംഘർഷഭരിതമായ മണിപ്പൂരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. പൊലീസ് തടഞ്ഞെങ്കിലും പിന്നീട് ഒരുകൂട്ടം പ്രതിഷേധകർക്ക് മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ്ങിനെ കാണാൻ അനുമതി നൽകുകയും അവർ വിഷയത്തിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു.
മെയ്തി സംഘടനയായ കൊകോമിയുടെ (മണിപ്പൂർ ഐക്യ ഏകോപന സമിതി) നേതൃത്വത്തിലുള്ള പ്രക്ഷോഭകരാണ് നാല് വ്യത്യസ്ത റാലികളായി എത്തിയത്. മുഖ്യമന്ത്രിയുടെ ബംഗ്ലാവിന് മുന്നിലുള്ള വിവിധ സ്ഥലങ്ങളിൽ മാർച്ച് തടഞ്ഞു. കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള നാല് ദിശകളിലും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന നിരവധി തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.
ബിഷ്ണുപുർ ജില്ലയിൽ അടുത്തിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നും വംശീയ സംഘർഷം ബാധിച്ച് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
ജനകീയ ആവശ്യങ്ങൾക്കായി സമ്മർദം ചെലുത്തുന്നതിനായി പൊതുജനങ്ങൾക്കൊപ്പം പ്രക്ഷോഭം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം കൊകോമി കൺവീനർ വൈ.കെ. ധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023 മേയ് 3 മുതലുള്ള മണിപ്പൂർ പ്രതിസന്ധിയിൽ വ്യക്തമായ ഒരു പരിഹാരവും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായകമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും പരസ്പരവിരുദ്ധമായ പ്രസ്താവനകളും സമാധാന ശ്രമങ്ങൾക്ക് തടസ്സമാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.