ന്യൂഡല്‍ഹി: പ്രമുഖ ചിന്തകനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസിന്റെ (ഐ.ഒ.എസ്) സ്ഥാപകനുമായ ഡോ. മുഹമ്മദ് മൻസൂർ ആലം അന്തരിച്ചു. 78 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ആൾ ഇന്ത്യ മില്ലി കൗൺസിൽ, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയായിരുന്നു.
1986ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് 410-ലധികം ഗവേഷണ പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതർ, നയരൂപകർത്താക്കൾ, സമുദായ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി 1230-ലധികം സമ്മേളനങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചു. ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടന, സാമൂഹിക വികസനത്തിനും ശാക്തീകരണത്തിനുമുള്ള ഡാറ്റാധിഷ്ഠിത ഗവേഷണവും നയ ശിപാർശകളും സംഘടന നൽകുന്നു.
പണ്ഡിതരുടെയും അക്കാദമിക വിദഗ്ധരുടെയും വലിയ ശൃംഖല കെട്ടിപ്പടുത്ത ഡോ. ആലമിന് ഡോ. മൻമോഹൻ സിങ്, അഹമ്മദ് പട്ടേൽ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുൾപ്പെടെയുള്ളവരുമായി ബന്ധങ്ങൾ ഉണ്ടായിരുന്നു.
മക്കൾ: മുഹമ്മദ് ആലം, ഇബ്രാഹിം ആലം.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച മഗ്‌രിബിനുശേഷം തെക്കുകിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗ് പ്രദേശത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.