ന്യൂഡൽഹി: രാജ്യം മുഴുക്കെ അലയടിക്കുന്ന കാർഷിക നിയമ വിരുദ്ധ സമരത്തിെൻറ ചൂടിൽ നൊന്ത് ഭാരതീയ ജനത പാർട്ടി. കാർഷിക നിയമങ്ങളെ അനുകൂലിച്ചുള്ള ഒരു പരിപാടിയും ഹരിയാനയിൽ സംഘടിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'ഉത്തരവിറക്കി'. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാൽ ജില്ലയിലെ ഒരു ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതിഷേധക്കാർ കൈയേറിയതിനെ തുടർന്ന് റദ്ദാക്കേണ്ടിവന്നിരുന്നു. ഒരു സംഘം കർഷകരാണ് സംഘടിച്ചെത്തിയത്.
ഇനിയും സമാന പരിപാടികൾ നടത്തുന്നത് ഹരിയാനയിൽ പാർട്ടിയെ ദുർബലമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 'കർഷകരുമായി ഇനിയും സംഘട്ടനത്തിന് ഉദ്ദേശ്യമില്ലെന്ന്' ഖട്ടർ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന കൻവർ പാൽ ഗുജ്ജാർ പറഞ്ഞു.
ചൊവ്വാഴ്ച അമിത് ഷാ സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ഡൽഹിയിൽ വൻ ട്രാക്ടർ റാലിക്ക് ഒരുങ്ങുകയാണ് കർഷകർ.
ജനുവരി 10ന് കൈംല ഗ്രാമത്തിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിച്ച് കർഷകരെ അഭിസംബോധന ചെയ്യാൻ പദ്ധതിയിട്ടതായിരുന്നു മുഖ്യമന്ത്രി ഖട്ടർ. എന്നാൽ, പ്രതിഷേധവുമായി എത്തിയ കർഷകരെ വിരട്ടിയോടിക്കാൻ കണ്ണീർവാതകവും ജല പീരങ്കിയും പ്രയോഗിക്കേണ്ടിവന്നു. എന്നിട്ടും, ഖട്ടർ എത്തിയ വേദിയിൽ സംഘടിച്ചെത്തിയ കർഷകർ സ്റ്റേജ് തകർക്കുകയും കസേരകളും പോസ്റ്ററുകളും തകർക്കുകയും ചെയ്തു.
കർഷകർക്കെതിരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കാൻ അനുമതി നൽകിയ സംസ്ഥാനമാണ് ഹരിയാന.
എന്നാൽ, 45 ദിവസമായി തുടരുന്ന സമരത്തിൽ പഞ്ചാബിനു പുറമെ ഹരിയാനയിൽനിന്നും ആയിരക്കണക്കിന് സമരക്കാർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.