ലഖ്നോ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ഇനി വെള്ളിക്കട്ടകൾ സംഭാവനയായി നൽകേണ്ടെന്ന് രാമക്ഷേത്ര നിർമാണ ട്രസ്റ്റ്. വെള്ളിക്കട്ടകൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറുകൾ നിറഞ്ഞതിനെ തുടർന്നാണ് ഇത്തരമൊരു അഭ്യർഥനയുമായി ട്രസ്റ്റ് തന്നെ രംഗത്തെത്തിയത്.
രാമക്ഷേത്ര നിർമാണത്തിന് വെള്ളിക്കട്ടകൾ സംഭാവന ചെയ്യാൻ നേരത്തെ ആഹ്വാനമുണ്ടായിരുന്നു. ഇതുവരെ 400 കിലോയിലേറെ വെള്ളിക്കട്ടയാണ് സംഭാവനയായി ലഭിച്ചത്.
രാജ്യമെമ്പാടുനിന്നും ഭക്തർ വെള്ളിക്കട്ടകൾ അയക്കുകയാണെന്നും ബാങ്ക് ലോക്കറുകൾ നിറഞ്ഞുവെന്നും ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്ര പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി കൂടുതൽ വെള്ളി ആവശ്യമായി വരികയാണെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
1600 കോടിയോളം രൂപയാണ് പണമായി ക്ഷേത്ര നിർമാണത്തിന് സംഭാവന ലഭിച്ചത്. രാജ്യവ്യാപകമായി സംഭാവന ക്യാമ്പയിൻ നടത്തുകയാണ് സംഘാടകർ. പണപ്പിരിവിനായി 1,50,000 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. 39 മാസങ്ങൾക്കുളളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.