എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപദ്ധതികൾക്കും സാമ്പത്തിക വളർച്ചക്കും മുൻഗണന നൽകുന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്റ്റാലിൻ വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തെ വികസനത്തുടർച്ച ഉറപ്പാക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് നിലവിൽ നൽകിവരുന്ന പ്രതിമാസ ധനസഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർധിപ്പിക്കും. ഏകദേശം 1.37 കോടി സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി നിലവിൽ സംസ്ഥാനത്തുള്ളത്. ഇതോടൊപ്പം മുതിർന്ന പൗരന്മാർക്ക് നൽകുന്ന വയോജന പെൻഷൻ 2,000 രൂപയായി ഉയർത്തുമെന്നും പത്രികയിൽ പറയുന്നുണ്ട്. കൂടാതെ വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
വിദ്യാഭ്യാസ മേഖലയിൽ സ്റ്റാലിൻ സർക്കാർ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്കായി നടപ്പിലാക്കിയ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. കൂടാതെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള 35 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യും.
സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനോടൊപ്പം മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ഒരു ലക്ഷം രൂപയായി വർധിപ്പിക്കും. കൂടാതെ 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് നിലവിലുള്ള സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി തുടരും. അതോടൊപ്പം കർഷകർക്ക് മീറ്ററില്ലാത്ത പമ്പ് സെറ്റുകൾ അനുവദിക്കും.
വ്യവസായ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്ന തമിഴ്നാട് സർക്കാർ, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 120 ബില്യൺ ഡോളറിലേക്ക് ഉയർത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഇതിനായി 18 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ ആരംഭിക്കും. ഐ.ടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ 'നിയോ ടൈഡൽ പാർക്കുകൾ' (Neo Tidel Parks) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
ലോക്സഭ അംഗമായ കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ഡി.എം.കെ സർക്കാർ നൽകിയ വാഗ്‌ദാനങ്ങളെല്ലാം പാലിച്ചുവെന്നും, ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് എം.കെ. സ്റ്റാലിൻ പറഞ്ഞു. ക്ഷേമപദ്ധതികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ എതിരാളികൾക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.