ബംഗളൂരു: മുൻ കാമുകെൻറ ജനനേന്ദ്രിയം ഛേദിച്ച കേസിൽ വനിത ദന്ത ഡോക്ടറെ പത്തുവർഷത്തെ കഠിന തടവിന് ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു. ഇതോടൊപ്പം 15,000 രൂപ പിഴയും ഇരക്ക് രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു. 2008 നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം.
കേസിലെ പ്രതിയായ ഗുരപ്പന പാളയയിലെ ഡോ. സയീദ അമീന നഹീം (42), കോറമംഗല എട്ടാം ബ്ലോക്കിലെ ഡെൻറൽ ക്ലിനിക്കൽ വെച്ചാണ് മൈസൂരു സ്വദേശിയായ ഫിസിഷൻ മിർ അർഷാദ് അലിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. സയീദയെ വഞ്ചിച്ച് മറ്റൊരു സ്ത്രീയെ അർഷാദ് വിവാഹം ചെയ്തെന്ന് അറിഞ്ഞതിനെതുടർന്നുള്ള പകയാണ് സംഭവത്തിൽ കലാശിച്ചത്. ഇര സംഭവത്തിനുശേഷം മാനസികമായി തകർന്നുവെന്നും വൈവാഹിക ജീവിതം ഇല്ലാതായെന്നും എത്ര തുക നൽകിയാലും അതിന് നഷ്ടപരിഹാരമായി മതിയാകില്ലെങ്കിലും രണ്ടു ലക്ഷം നൽകണമെന്നും ജഡ്ജി വിദ്യാധർ ഉത്തരവിട്ടു.
മൈസൂരുവിൽ വെച്ച് പരിചയത്തിലായി സയീദയും അലിയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ അലി വിവാഹം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. 2008 നവംബർ 29ന് ഡെൻറൽ ക്ലിനിക്കിലേക്ക് അലിയെ വിളിച്ചുവരുത്തിയശേഷം സയീദ ജ്യൂസ് നൽകുകയായിരുന്നു. ജ്യൂസ് കുടിച്ചശേഷം അലിയുടെ ബോധം നഷ്ടമായി. ജ്യൂസിൽ ഉറങ്ങാനുള്ള മരുന്ന് ചേർത്തിരുന്നു. തുടർന്നാണ് ക്ലിനിക്കിലെ ഉപകരണങ്ങൾ ഉപയോഗിച്ച് അലിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. തുടർന്ന് അലിയെ ആശുപത്രിയിലാക്കി സയീദ കടന്നുകളയുകയായിരുന്നു.
തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത കോറമംഗല പൊലീസ് സയീദയെ അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽനിന്നും ക്ലിനിക്കിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് അലിക്ക് പരിക്കുപറ്റിയതെന്നും സയീദ നിരപരാധിയാണെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ സയീദ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.