ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെയും മിന്നലിനെയും തുടർന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനസർവിസുകൾ വെള്ളിയാഴ്ച വൈകുന്നേരം തടസ്സപ്പെട്ടു. മോശം ദൃശ്യപരതയും കാലാവസ്ഥയുമാണ് വിമാനങ്ങൾ വൈകാൻ കാരണം. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പുമായും രംഗത്തെത്തി.
നിരവധി വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തുടർന്നെങ്കിലും ദൃശ്യപരത കുറവായതിനാൽ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് മുൻഗണന നൽകി സർവിസുകൾ മന്ദഗതിയിലാകുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാന ഷെഡ്യൂളുകൾ തടസ്സപ്പെട്ടതായി ഇൻഡിഗോ സമൂഹമാധ്യമമായ എക്‌സ് വഴി അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻ നിർദ്ദേശിച്ചു.
എയർ ഇന്ത്യയും സമാനമായ സന്ദേശം എക്സിൽ പങ്കുവെച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലെ വിമാനസർവിസുകളെ പ്രതികൂലമായി ബാധിച്ചതിനാൽ യാത്രക്കാർ വിമാന സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെട്ടുകഴിഞ്ഞാൽ സുരക്ഷിതവും സുഗമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഗ്രൗണ്ട് സ്റ്റാഫ് പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും ഇരു വിമാനക്കമ്പനികളും കൂട്ടിച്ചേർത്തു.
ഡൽഹിയിൽ തുടരുന്ന മോശം കാലാവസ്ഥയിൽ വിമാന സർവിസുകളെ വരും മണിക്കൂറുകളിലും ബാധിച്ചേക്കാമെന്ന് വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെങ്കിലും കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.