ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനം ആളുകളും 60 വയസ്സിന് മുകളിലുള്ളവരെന്ന് കേന്ദ്ര ആ രോഗ്യമന്ത്രാലയം. കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട പതിവ് വാർത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയം അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവരിൽ 83 ശതമാനം ആളുകൾക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ വയസ് തിരിച്ചുള്ള വിശകലനം ഇങ്ങനെയാണ് - 14.4 ശതമാനം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒന്ന് മുതൽ 45 വയസുവരെയുള്ളവരിലാണ്. മരിച്ചവരിൽ 10.3 ശതമാനം പേരാകട്ടെ 45 മുതൽ 60 വയസ്സുള്ളവരും. മരിച്ച 33.1 ശതമാനം ആളുകൾ 60 മുതൽ 75 വയസുവരെയുള്ളവരാണ്. 42.2 ശതമാനം ആളുകൾ 75 വയസിന് മുകളിലുള്ളവരും.
ഇന്ത്യയിൽ ഇതുവരെ 14,378 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 4291 പേർ തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് 991 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 42 പേർക്ക് ജീവൻ നഷ്ടമായതായും ആരോഗ്യമന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. അതോടെ ഇന്ത്യയിൽ ആകെ മരണം 480 ആയി ഉയർന്നു.
അതേസമയം, 1992 പേർ നിലവിൽ രാജ്യത്ത് രോഗമുക്തി നേടിയതായും അതിലൂടെ രോഗമുക്തി ശതമാനം 13.85 ആയതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.