ന്യൂഡൽഹി: 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങൾ ചർച്ചചെയ്യുന്നതിന് കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഡിസംബർ 21ന് ചേരും. ഡിസംബർ 19ന് ഇൻഡ്യ മുന്നണി യോഗം ചേരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകസമിതി യോഗം.
രാഹുൽ ഗാന്ധി നേരത്തെ നടത്തിയ ഭാരത് ജോഡോ യാത്ര വലിയ സ്വീകാര്യത നേടിയ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ജാഥയുടെ സാധ്യതകൾ പ്രവർത്തക സമിതി ചർച്ചചെയ്യും. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന വിഷയമാക്കിയാവും യാത്ര. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പാർട്ടി നടത്തിയിട്ടില്ല.
19ന് നടക്കുന്ന ഇൻഡ്യ മുന്നണി യോഗത്തിൽ സീറ്റ് പങ്കിടുന്നതിനെ കുറിച്ചും സംയുക്ത പ്രചാരണ പരിപാടികളെ കുറിച്ചും ചർച്ചചെയ്യുമെന്നാണ് വിവരം. നാലാമത്തെ സംയുക്ത യോഗമാണ് 19ന് നടക്കുക.
നേരത്തെ, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഈ മാസം ആറിന് വിളിച്ച യോഗം നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്നിരുന്നു. അഖിലേഷ് യാദവും കോൺഗ്രസും തമ്മിലുള്ള ഭിന്നത പരിഹരിച്ചതിന് പിന്നാലെയാണ് ഇൻഡ്യ സഖ്യം പുതിയ യോഗ തീയതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.