രാജ്പൂർ: ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ ക്രിസ്ത്യൻ യുവാവിനെ ഹിന്ദുത്വ വാദികൾ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിഡിയോയിൽ 'നിങ്ങൾക്ക് മനസ്സിലായോ? ജയ് ശ്രീ റാം എന്ന് പറയൂ' എന്ന് പറഞ്ഞുകൊണ്ട് ഒരു ഹിന്ദുത്വവാദി യുവാവിന്റെ കോളറിൽ പിടിച്ചു വലിക്കുന്നതും ആക്രമിക്കുന്നതും കാണാം.
തങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറഞ്ഞതെന്ന് സിയാസത് റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദുത്വ ഗ്രൂപ്പുകൾ മതന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങൾ ഇന്ത്യയിലുടനീളം വർധിച്ചു വരികയാണ്.
ഈയിടെ, വടക്കൻ ബംഗളൂരുവിൽ ഒരു മുസ്ലിം യുവാവിനെ അജ്ഞാതരായ ഒരു സംഘം ആളുകൾ ആക്രമിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചിരുന്നു. അക്രമികൾ യുവാവിനെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. വേദനയിൽ, 'അല്ലാഹു' എന്ന് വിളിച്ചത് അക്രമികളെ പ്രകോപിച്ചു. 'അല്ലാഹു'വിന് പകരം ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.