ബെഗുസാരായ്: പത്താം വർഷത്തിലേക്ക് കടക്കുന്ന മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ബെഗുസാരായ് ജില്ലയിലെ സിസ്വയിൽ നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ നിന്നും മദ്യപിച്ച് ലഹരിയിൽ വീട്ടിലെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
സ്കൂൾ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യമാണ് കുട്ടി കഴിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്കൂൾ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികൾ വെളിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പ്രധാനധ്യാപകൻ നടത്തിയ പരിശോധനയിൽ 23 കാർട്ടണുകളിലായി സൂക്ഷിച്ച 204 ലിറ്റർ വിദേശമദ്യം കണ്ടെത്തുകയുമായിരുന്നു. ബച്ച്‌വാര പൊലീസ് സ്ഥലത്തെത്തി മദ്യശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കൻ ചമ്പാരനിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. അയൽസംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും അതിർത്തി കടന്ന് ഇപ്പോഴും വൻതോതിൽ മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ‘ബിഹാറിൽ മദ്യനിരോധനം ഒരു പരിഹാസമായി മാറിയിരിക്കുന്നു. പ്രതിദിനം ശരാശരി 11,000 ലിറ്റർ വ്യാജമദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുക്കുന്നത്. മദ്യമാഫിയയും ഗവൺമെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം 40,000 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്’- തേജസ്വി യാദവ് പറഞ്ഞു. 2016 ഏപ്രിൽ 5നാണ് ബിഹാർ സമ്പൂർണ്ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെ 11 ലക്ഷം കേസുകളാണ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്. 16 ലക്ഷമാണ് അറസ്റ്റിലായവരുടെ എണ്ണം. 5 കോടി ലിറ്ററാണ് കഴിഞ്ഞ വർഷങ്ങളിൽ പിടിച്ചെടുത്ത ആകെ മദ്യത്തിന്റെ അളവ്. വ്യാജമദ്യ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 350 കടന്നിട്ടുണ്ട്. അതിനൂതനമായ രീതിയിലാണ് മദ്യമാഫിയ സംസ്ഥാനത്തേക്ക് മദ്യം കടത്തുന്നത്. തണ്ണിമത്തന് ഉള്ളിലാക്കിയും, ഗ്യാസ് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ചും, ആംബുലൻസുകളിലും വരെ മദ്യക്കടത്ത് സജീവമാണ്. സ്കൂൾ പരിസരത്തുപോലും മദ്യം സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു എന്നത് ഭരണകൂടത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.