ന്യൂഡൽഹി: പുതിയ കോൺഗ്രസ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന നടപടി കോവിഡ് മഹാമാരി മുൻനിർത്തി അനിശ്ചിതമായി നീട്ടി. കേരളം അടക്കം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം പരിശോധിച്ച് റിപ്പോർട്ടു നൽകാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ വീഡിയോ കോൺഫറൻസിലാണ് തീരുമാനം. ജൂണിനു മുമ്പ് എ.ഐ.സി.സി സമ്മേളനം വിളിക്കുന്നതടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് ജനുവരിയിൽ ആലോചിച്ചിരുന്നു. പാർട്ടിയിൽ ശക്തമായ നേതൃത്വം വരണമെന്നും ഇളക്കി പ്രതിഷ്ഠകൾ നടക്കണമെന്നും ഗുലാംനബി ആസാദിെൻറ നേതൃത്വത്തിൽ 'വിമത' സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന ചർച്ചയിലായിരുന്നു ഇത്തരമൊരു പ്ലാൻ.
എന്നാൽ നിലവിലെ സാഹചര്യത്തിൽ മഹാമാരി പ്രതിരോധത്തിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് പ്രവർത്തക സമിതി തീരുമാനിച്ചു. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പാർട്ടി പുനഃസംഘാടനത്തെച്ചൊല്ലി മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയുമാണ്. കേരളത്തിലെയും മറ്റും തോൽവിയുടെ സാഹചര്യങ്ങൾ അതാതു സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ വിശദീകരിച്ചു.
തെരഞ്ഞെടുപ്പിൽ നേരിട്ട ഗുരുതരമായ തിരിച്ചടികൾ ഗൗരവപൂർവം കാണണമെന്നും പാർട്ടി സംവിധാനം ചിട്ടപ്പെടുത്തണമെന്നും സോണിയഗാന്ധി പറഞ്ഞു. കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ കോൺഗ്രസിെൻറ പ്രകടനത്തെക്കുറിച്ച് കാര്യങ്ങൾ തുറന്നു വിശദീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
പ്രതീക്ഷകളേക്കാൾ വളരെ താഴ്ന്ന പ്രകടനം മാത്രം കോൺഗ്രസിന് കാഴ്ചവെക്കാൻ കഴിഞ്ഞതിെൻറ കാരണങ്ങൾ വ്യക്തമാക്കണം. പാർട്ടിയിൽ കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് ഈ ഫലങ്ങൾ പച്ചയായി പറഞ്ഞു തരുന്നത്. അങ്ങേയറ്റം നിരാശയുണ്ടെന്നൊക്കെ പറയുന്നതു കൊണ്ടായില്ലെന്നും സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.