ന്യൂഡൽഹി: കോവിഡ് വ്യാപനം പിടിവിട്ട സാഹചര്യത്തിൽ ഉത്തർപ്രദേശിൽ അഞ്ചു പ്രധാന നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹാബാദ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹരജിയിലാണ് ലഖ്നോ, പ്രയാഗ് രാജ്, വാരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
കോവിഡ് വ്യാപനം തടയാൻ കർശന നടപടികൾ സംസ്ഥാന സര്‍ക്കാര്‍ സീകരിക്കുന്നുണ്ട്. വേണ്ടത്ര മുന്‍കരുതലുകളും സീകരിച്ചു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മൊത്തം അടച്ചുപൂട്ടുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. കോവിഡ് നഗരങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങളെ ദുര്‍ബലമാക്കിയെന്ന് പറഞ്ഞ അലഹാബാദ് ഹൈകോടതി, പൊതുജനാരോഗ്യമാണ് പരമപ്രധാനമെന്നും അതിനാൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 24 മണിക്കൂറിനിടെ 28,211 പേർക്കാണ് ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.