കരാർ കർഷകരെ ബാധിക്കില്ല, കാർഷിക ഉൽപ്പന്നങ്ങൾക്ക് സീറോ ഡ്യൂട്ടി; ഇന്ത്യ-യുഎസ് കരാറിൽ പീയുഷ് ഗോയൽ; അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ കാർഷിക മേഖലക്ക് തുരങ്കം വെക്കുമോ?

ന്യൂഡൽഹി: ഇന്ത്യ -യു.എസ് കരാർ എം.എസ്.എം.ഇകൾക്കും ഇന്ത്യൻ കർഷകർക്കും ഗുണം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ശനിയാഴ്ച നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ‍യു.എസ് കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇംപോർട്ട് ആനുകൂല്യങ്ങൾ നൽകില്ലെന്നും സോർഗം, ട്രീ നട്ട്, വൈൻ, സ്പിരിറ്റ് പോലുള്ള തെരഞ്ഞെടുത്ത യു.എസ് ഉൽപ്പന്നങ്ങൾ മാത്രമേ രാജ്യം ഇറക്കുമതി ചെയ്യുന്നുള്ളൂവെന്നും ഗോയൽ പറഞ്ഞു.

ആത്മ നിർഭർ ഭാരത് ആശയത്തിന്‍റെ ഭാഗമായ എല്ലാ ഉൽപ്പന്നങ്ങളെയും കരാറിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും കരാർ ഇന്ത്യൻ കയറ്റുമതി മേഖലക്ക് 30 ട്രില്യൻ ഡോളറിന്‍റെ നേട്ടം ഉണ്ടാക്കി നൽകുമെന്നും ഗോയൽ കൂട്ടിച്ചേർത്തു. മാർച്ച് പകുതിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിൽ ഒപ്പു വെക്കും.

കരാറിൽ പരസ്പരം പൂജ്യം താരിഫ് ഏർപ്പെടുത്തിയ കാർഷിക ഉൽപ്പന്നങ്ങൾ

ട്രംപുമായുള്ള കരാറിന്‍റെ ഭാഗമായി വിവിധ കാർഷിക ഉൽപ്പന്നങ്ങൾ പരസ്പര താരിഫ് പൂജ്യമാക്കിയെന്ന് ഗോയൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന സുഗന്ധ വ്യജ്ഞനം, തേയില, കാപ്പി, വെളിച്ചെണ്ണ എന്നിവക്ക് ഇനി മുതൽ യു.എസിൽ താരിഫ് ഉണ്ടായിരിക്കില്ല. അതുപോലെ തന്നെ പച്ചക്കറികൾ, പഴം, മാങ്ങ, പേരക്ക, കിവി, പപ്പായ, പൈൻ ആപ്പിൾ, കൊക്കോ ഉൽപ്പന്നങ്ങൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്കും താരിഫ് ഉണ്ടാകില്ല. കരാർ ഇന്ത്യൻ കർഷകരുടെ താൽപ്പര്യത്തെ ഹനിക്കില്ലെന്ന് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു.

കാർഷിക ഉൽപ്പപന്നങ്ങൾക്ക് പുറമെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും താരിഫ് ഉണ്ടയിരിക്കില്ല. ഭാവിയിൽ സ്മാർട് ഫോണുകളുടെ കയറ്റുമതിയും താരിഫിൽ നിന്ന് മുക്തമാകുമെന്ന് ഗോയൽ പറഞ്ഞു.

എന്നാൽ കരാർ ഇന്ത്യയുടെ കാർഷിക മേഖലയെ തകർക്കുമെന്ന വിമർശനം വ്യാപകമായി ഉയർന്നു വരുന്നുണ്ട്. അമേരിക്കൻ സർക്കാർ നൽകുന്ന ഭീമമായ 'ഫാം സബ്സിഡി'കാരണം അവർക്ക് ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കാൻ കഴിയും. ഇത് ഇന്ത്യൻ വിപണിയിലേക്ക് അമേരിക്കൻ ഉൽപ്പന്നങ്ങൾ 'ഡമ്പ്' (Dumping) ചെയ്യപ്പെടാൻ കാരണമാകും. ഇതിലൂടെ നമ്മുടെ കർഷകരും കാർഷിക മേഖലയും തകർന്ന് തരിപ്പണമാകുമെന്നുമാണ് ആശങ്ക.

Tags:    
News Summary - piyussh goyal on india-us trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.