ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ദലിത് വിവാഹാഘോഷയാത്രക്ക് നേരെ വീണ്ടും ജാതീയ ആക്രമണം. ഉദയ്പൂരിലെ ഹരിയാവ് ഗ്രാമത്തിൽ ഏപ്രിൽ 29ന് രാത്രിയാണ് സംഭവം നടന്നത്. പൂജ മേഘ്‌വാൾ എന്ന യുവതിയുടെ വിവാഹ ഘോഷയാത്ര തടഞ്ഞ അക്രമികൾ, വധുവിനെ കുതിരപ്പുറത്ത് നിന്ന് ബലമായി ഇറക്കിവിടുകയും വധുവിന്റെ കുടുംബത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
രാത്രി 10 മണിയോടെ പ്രധാന റോഡിലൂടെ വിവാഹ ഘോഷയാത്ര നീങ്ങുമ്പോഴാണ് ഒരു സംഘം ആളുകൾ വഴി തടഞ്ഞത്. ‘തങ്ങളുടെ വീടിന് മുന്നിലൂടെ ഘോഷയാത്ര കൊണ്ടുപോകരുത്’ എന്ന് ഭീഷണിപ്പെടുത്തിയ അക്രമികൾ, വധുവിന്റെ ബന്ധുവിന്റെ തലപ്പാവ് വലിച്ചെറിയുകയും മർദ്ദിക്കുകയും ചെയ്തു. വടികൾ, കല്ലുകൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവക്ക് പുറമെ വാളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറയുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന മംഗലസൂത്രങ്ങളും വാച്ചുകളും അക്രമികൾ കവർന്നതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പൂജയുടെ പിതാവ് ഭൈരുലാൽ മേഘ്‌വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദബോക്ക് പൊലീസ് കേസെടുത്തു. ലക്ഷ്മൺ സിങ്, മധു സിങ്, കിഷൻ സിങ് തുടങ്ങി ഒമ്പതോളം പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കെതിരെയുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകർ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഭീം ആർമി മുന്നറിയിപ്പ് നൽകി. ഇതേ സംഘം മുമ്പും ഗ്രാമത്തിലെ മറ്റൊരു ദലിത് വിവാഹം തടസ്സപ്പെടുത്തിയതായി വധുവിന്റെ കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.