അമരാവതി: ഭർതൃവീട്ടുകാരുടെ കുടുംബത്തിന് നേരെ മുളകുപൊടിയെറിഞ്ഞ് തടഞ്ഞ് നവവധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് വധുവിന്റെ കുടുംബം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കുർണൂൽ സ്വദേശി ഗംഗാവരം സ്നേഹ, ബട്ടിന വെങ്ടനന്ദു ദമ്പതികളുടെ വിവാഹത്തിനിടെയാണ് സംഭവം. ഇരുവരും പഠനകാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. ഏപ്രിൽ 13ന് ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 21ന് ഇരുവരുടെയും വിവാഹത്തിന് വരന്റെ കുടുംബം സമ്മതം നൽകി. ഈസ്റ്റ് ഗോദാവരിയിൽ ഇരുവരുടെയും വിവാഹചടങ്ങും നടന്നു. ഇതിനിടെ വധുവിന്റെ കുടുംബം വേദിയിലേക്കെത്തുകയായിരുന്നു.
വരൻ വധുവിനെ ശക്തമായി മുറുകെ പിടിക്കാൻ ശ്രമിക്കുമ്പോൾ വധുവിന്റെ കുടുംബം യുവതിയെ വലിച്ചിഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതേസമയം വരന്റെ കുടുംബത്തിന് നേരെ വധുവിന്റെ ബന്ധുക്കൾ മുളകുപൊടി വിതറുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിൽ നിന്ന് കുടുംബം നവവധുവിനെ വലിച്ചിറക്കാൻ ശ്രമിക്കുമ്പോൾ യുവതി നിലവിളിക്കുന്നുണ്ട്. വധുവിനെയും വരനെയും എതിർദിശകളിലേക്ക് ബന്ധുക്കൾ നീക്കുന്നുണ്ട്.
നവവധുവിന്റെ സഹോദരന്മാരും അമ്മയും ഉൾപ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വധുവിന്റെ കുടുംബത്തിനെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെ ചുമത്തിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.