ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ വാരണാസി വിമാനത്തിന് ബോംബ് ഭീഷണി. ഉടൻ തന്നെ വിവരം സർക്കാർ വൃത്തങ്ങളെ അറിയിച്ചുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തങ്ങളുടെ വാരണാസി വിമാനത്തിന് ഭീഷണി ലഭിച്ചവിവരം എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിച്ചു. വിമാനം വാരാണസി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ ആളുകളെ ഇറക്കി സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കിയെന്നും വിമാനകമ്പനി അറിയിച്ചു.
ഇൻഡിഗോക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഇൻഡിഗോക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇൻഡിഗോക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് എത്തിയതായിരുന്നു അദ്ദേഹം. എൽ.എൻ.ജി.പി ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
തിങ്കളാഴ്ച ലാൽക്വില മെട്രോ സ്റ്റേഷന് സമീപം ബോംബ് പെട്ടിത്തെറിച്ച് 13 പേർക്കാണ് ജീവൻ നഷ്ടമായത്. എത്ര പേർ മരിച്ചുവെന്നതിന് ഇനിയും കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങൾ കണക്കിലെടുത്ത് മരണ സംഖ്യ 14 വരെ ആയേക്കാമെന്നാണ് അധികൃതർ പറയുന്നത്. ചികിത്സയിലുള്ളവർക്ക് ചെവി, കരളുൾപ്പെടുന്ന ആന്തിരകാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റു.
ആക്രമണത്തിൽ പ്രതി എന്ന് കരുതുന്ന പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ ഉൻ നബിയുടെ മാതാവിന്‍റെ ഡി.എൻ.എ സാമ്പിൾ ഫോറൻസിക് ലബോറട്ടറി ശേഖരിച്ചു. എൻ.ഐ.എ സ്ഫോടനത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാബിനറ്റ് മീറ്റിങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.