നഴ്സിനെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽനിന്നും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സായ യുവതിയെ ഡോക്ടറും കോമ്പൗണ്ടർമാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു കോമ്പൗണ്ടർ അറസ്റ്റിലായെങ്കിലും ഡോക്ടറടക്കമുള്ള മറ്റു പ്രതികൾ ഒളിവിലാണ്.

മോത്തിഹാരിയിലെ ജാങ്കി സേവാ സദൻ നഴ്‌സിങ് ഹോമിലാണ് ക്രൂരസംഭവം ഉണ്ടായത്. 30കാരിയായ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഡോ. ജയപ്രകാശ് ദാസ് അടക്കം അഞ്ചു പേർക്കെതിരെയാണ് കേസ്. പൊലീസ് നഴ്സിങ് ഹോം പൂട്ടി സീൽ ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് എട്ടിന് ജോലിക്ക് പോയി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ അമ്മ നഴ്സിങ് ഹോമിലെത്തി അന്വേഷിച്ചു. അസുഖമായതിനെ തുടർന്ന് യുവതിയെ മുസഫർപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് ഡോ. ജയപ്രകാശ് പറഞ്ഞത്. ഇതോടെ യുവതിയുടെ കുടുംബം മുസഫർപൂരിലെ ആശുപത്രിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആംബുലൻസിൽ മൃതദേഹം കണ്ടെത്തിയത്.

യുവതിക്ക് നാലു വയസ്സുള്ള കുഞ്ഞുണ്ട്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ‘‘ഭർത്താവിന്‍റെ മരണ ശേഷം മകൾ എന്നോടൊപ്പമായിരുന്നു താമസം. ഞങ്ങളുടെ അവസ്ഥ കണ്ട് ഡോ. ജയപ്രകാശ് മകളെ ക്ലിനിക്കിലേക്ക് അയക്കാനും അവിടെ ജോലി നൽകാമെന്നും പറഞ്ഞു. ജോലി അന്വേഷിക്കുന്ന സമയമായതിനാൽ അത് സ്വീകരിച്ചു. ഡോക്ടറുടെയും കോമ്പൗണ്ടർമാരുടെയും സമീപനം ശരിയല്ലെന്നും തന്നെ ശല്യപ്പെടുത്തുന്നെന്നും മകൾ പരാതി പറഞ്ഞിരുന്നു. തുടർന്ന് അവൾ അവിടെ ജോലിക്ക് പോകുന്നത് നിർത്തുകയും ചെയ്തു. പിന്നീട് ഡോക്ടർ വീട്ടിലെത്തി ഇനി അങ്ങിനെയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും തിരികെ ജോലിക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങിനെയാണ് അവൾ വീണ്ടും അവിടെ ജോലിക്ക് പോയത്...’’ -യുവതിയുടെ അമ്മ പറയുന്നു.

പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Bihar nurse gangraped murdered by hospital staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.