പട്ന: മദ്യനിരോധനത്തെ പിന്തുണച്ചും മദ്യവര്‍ജനത്തിന് പ്രോത്സാഹനം നല്‍കിയും ബിഹാറില്‍ കൂറ്റന്‍ മനുഷ്യച്ചങ്ങല. രണ്ട് കോടിയിലേറെ പേര്‍ കൈകോര്‍ത്ത ചങ്ങല 11,292 കിലോമീറ്റര്‍ നീണ്ടു. ഉച്ചക്ക് 12.45 മുതല്‍ ഒരുമണി വരെ പൊരിവെയിലിനെയും അവഗണിച്ചായിരുന്നു വിദ്യാര്‍ഥികളടക്കമുള്ളവര്‍ ചങ്ങലയില്‍ അണിനിരന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ ഗാന്ധി മൈതാനിയില്‍ കൈകോര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചങ്ങലയില്‍ പങ്കാളികളായി.
ലോകത്തെ ഏറ്റവും വലിയ മനുഷ്യച്ചങ്ങലയാണിതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. 2004ല്‍ ബംഗ്ളാദേശില്‍ 1050 കിലോമീറ്റര്‍ നീണ്ട മനുഷ്യച്ചങ്ങലയുടെ റെക്കോഡ് ബീഹാര്‍ മറികടക്കുമെന്നാണ് കരുതുന്നത്. പങ്കെടുത്തവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി ലിംക ബുക് ഓഫ് റെക്കോര്‍ഡിന്‍െറ സംഘം പട്നയില്‍ എത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റിന് പുറമെ നാല് ആളില്ല ഹെലികോപ്ടര്‍, 20 ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് മനുഷ്യച്ചങ്ങല ചിത്രീകരിച്ചിട്ടുണ്ട്.പലയിടത്തും പങ്കെടുത്തതില്‍ 90 ശതമാനവും വിദ്യാര്‍ഥികളായിരുന്നു. പങ്കെടുക്കാത്ത വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് പുറത്താക്കുമെന്നടക്കം അധികൃതര്‍ ഭീഷണി മുഴക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.