ബംഗളൂരു: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ കർണാടക ഘടകത്തിന്റെ പേരിൽ ബംഗളൂരുവിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം.
ഞായറാഴ്ച ടൗൺ ഹാൾ പരിസരത്ത് സമാധാനപരമായി മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നാണ് കന്നഡ ഭാഷയിലുള്ള പോസ്റ്ററുകളിലൂടെ പ്രചരിക്കുന്നത്. ‘പാറ്റ’കളുടെ ശക്തി ഓൺലൈനിൽ മാത്രമല്ല, തെരുവുകളിലുമുണ്ടെന്ന് പോസ്റ്ററിൽ അവകാശപ്പെടുന്നുണ്ട്.
അതേസമയം, ഞായറാഴ്ച ടൗൺ ഹാളിന് സമീപം കർണാടക കൊക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് നൽകി. സമൂഹ മാധ്യമ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
പ്രതിഷേധ പ്രകടനം നടത്താന്‍ അപേക്ഷ ലഭിക്കുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ല- പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം ഫ്രീഡം പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധങ്ങളോ റാലികളോ പാടില്ല. ഉത്തരവ് ലംഘിച്ച് ടൗൺ ഹാളിന് മുന്നിൽ ഒത്തുചേരൽ അനുവദിക്കില്ല -പൊലീസ് പറഞ്ഞു.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിച്ച് പൂനെ സ്വദേശിയായ അഭിജീത് ദീപ്കെ എന്ന യുവാവാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേജ് ആരംഭിച്ചത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളാൻ തുടങ്ങിയ ഈ പ്ലാറ്റ്‌ഫോം ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഡിജിറ്റൽ വിപ്ലവമായി മാറുകയായിരുന്നു.
വെറും അഞ്ച് ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 1.85 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയ സി.ജെ.പി, പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെപ്പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ മറികടന്ന് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെരുവിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനുള്ള ആഹ്വാനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.