ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിംകൾക്കുനേരെ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച് ബി.ജെ.പി അസം ഘടകം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഐ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പൊലീസിൽ പരാതി നൽകി.
ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. വംശഹത്യാപരമായ വിദ്വേഷപ്രസംഗം സാധാരണ കാര്യമായി മാറിക്കഴിഞ്ഞുവെന്ന് ഉവൈസി എക്സിൽ കുറിച്ചു. മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി വർഷങ്ങളായി ആവർത്തിച്ചുള്ള വിദ്വേഷ പ്രസ്താവനകൾ നടത്തുന്നു. മുസ്‍ലിംകളുടെ മതവികാരങ്ങൾക്ക് ഹാനികരമാകാനും മതസമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ സമീപകാലത്ത് ഇത്തരം പ്രസ്താവനകൾ വർധിച്ചിട്ടുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വിഡിയോയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കേസ് എടുത്തിട്ടുണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നുമായിരുന്നു ഇതേക്കുറിച്ച് ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. അസമിൽ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച അസം മുഖ്യമന്ത്രി പിസ്റ്റൾ പിടിച്ച് ഉന്നം വെക്കുന്ന വിഡിയോ ക്ലിപ് ഉപയോഗിച്ച് മുസ്ലിംകളെ പോയന്റ് ബ്ലാങ്കിൽ നിർത്തുന്ന വിഡിയോ നിർമിച്ചാണ് അസം ബി.ജെ.പി ‘എക്സ്’ ഹാൻഡിലിൽ പങ്കുവെച്ചത്. രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.