ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിനായി ഗുജറാത്ത് പൊലീസിനെ വിന്യസിച്ച നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. എട്ട് കമ്പനി റിസർവ് പൊലീസിനെ നിയമിച്ചതിനെതിരെയാണ് കെജ്രിവാൾ രംഗത്തെത്തിയത്.
കെജ്രിവാളിന്റെ സുരക്ഷക്കായി പഞ്ചാബ് പൊലീസിനെ വിന്യസിച്ച നടപടി തെരഞ്ഞെടുപ്പ് കമീഷൻ ഇടപ്പെട്ട് പിൻവലിപ്പിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസിനെ നിയോഗിക്കാനുള്ള തീരുമാനം. ഗുജറാത്ത് പൊലീസ് എ.ഡി.ജി.പി പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ വിമർശനം.
ഗുജറാത്ത് പൊലീസിന്റെ ഈ ഉത്തരവ് കാണു. തെരഞ്ഞെടുപ്പ് കമീഷൻ പഞ്ചാബ് പൊലീസിനെ പിൻവലിച്ച് പകരം ഗുജറാത്ത് പൊലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് കെജ്രിവാൾ എക്സിലൂടെ ചോദിച്ചു. നേരത്തെ പഞ്ചാബ് പൊലീസിനെ തന്റെ സുരക്ഷയിൽ നിന്നും പിൻവലിച്ചത് രാഷ്ട്രീയപ്രേരിതമായ തീരുമാനമാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, കെജ്രിവാളിന്റെ വിമർശനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്വിയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. കെജ്രിവാൾ ഇക്കാര്യത്തിൽ സെലക്ടീവായാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് യൂണിറ്റുകളെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ ഗുജറാത്ത് പൊലീസിനെതിരായി മാത്രമാണ് കെജ്രിവാൾ വിമർശനം ഉന്നയിക്കുന്നതെന്ന് ഹർഷ് സാങ്‍വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.