പഴകിയ കത്തികൾ ഉടൻ മാറ്റിക്കോളൂ; ഹോട്ടലുകൾക്കും കാറ്ററിങ് യൂണിറ്റുകൾക്കും മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കത്തികളും പീലറുകളും തുരുമ്പെടുക്കാൻ കാത്തുനിൽക്കാതെ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്. രാജ്യത്തെ മുഴുവൻ ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും പുതിയ മാർഗനിർദേശം കർശനമായും പാലിക്കണം. ഭക്ഷണസാധനങ്ങൾ മുറിക്കുന്നതിനും തൊലി കളയുന്നതിനും തുരുമ്പെടുക്കാത്ത, ഗുണനിലവാരമുള്ള കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂൾ 4 പ്രകാരം, ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ മെറ്റീരിയലുകൾ കൊണ്ട് നിർമിച്ചതായിരിക്കണം. ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ, രാജ്യത്തെ പല ഹോട്ടലുകളിലും ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും തുരുമ്പെടുത്തതും, കേടുപാടുകൾ സംഭവിച്ചതും, പെയിന്റടിച്ചതുമായ കത്തികളും ബ്ലേഡുകളുമാണ് ഉപയോഗിക്കുന്നതെന്ന് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തുരുമ്പിച്ചതോ അരികുകൾ ഒടിഞ്ഞതോ ആയ കത്തികൾ ഉപയോഗിക്കുന്നത് വഴി ഭക്ഷണത്തിൽ അവയുടെ ഭാഗങ്ങൾ വീഴാനും, രാസവസ്തുക്കളും അണുക്കളും കലരാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിലുള്ള അനാസ്ഥകൾ നിയമവിരുദ്ധമാണെന്നും അതോറിറ്റി ഓർമിപ്പിക്കുന്നു.

ഭക്ഷ്യസംരംഭകർ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ:

1. ഭക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് തുരുമ്പെടുക്കാത്ത 'ഫുഡ്-ഗ്രേഡ്' കത്തികളും ബ്ലേഡുകളും ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.

2. ഇവ എപ്പോഴും വൃത്തിയുള്ളതും ഈടുറ്റതുമായി സൂക്ഷിക്കണം. പെയിന്റോ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടാകരുത്.

3. തുരുമ്പെടുത്തതോ കേടുവന്നതോ ആയ കത്തികൾ അടിയന്തരമായി അടുക്കളയിൽ നിന്ന് മാറ്റണം.

4. നിശ്ചിത ഇടവേളകളിൽ ഈ ഉപകരണങ്ങൾ അണുവിമുക്തമാക്കാനും കഴുകി വൃത്തിയാക്കാനും കൃത്യമായ സംവിധാനം വേണം.

5. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും.

Tags:    
News Summary - Replace old knives immediately; Food Safety Authority warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.