ന്യൂഡൽഹി: റോഡരികിലെ കൃത്യമായി വേർതിരിച്ച നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഭരണഘടനാപരമായി പ്രഖ്യാപിച്ചു. മോട്ടോർ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തേക്കാൾ മുൻഗണന നൽകേണ്ടത് കാൽനടയാത്രക്കാരുടെ സുരക്ഷക്കാണ്. ഭരണഘടനയുടെ അനുച്ഛേദം, അനുച്ഛേദം 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ പരിധിയിലാണ് ഈ അവകാശം വരുന്നത്. സ്കൂളിലേക്ക് പോകുംവഴി അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് അഞ്ച് വയസ്സുകാരനായ മകൻ മരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരത്തിനായി ഒരു പിതാവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി.
ചക്രങ്ങൾ കണ്ടുപിടിക്കുന്നതിനും എത്രയോ കാലം മുൻപ് തന്നെ മനുഷ്യൻ നടക്കാൻ തുടങ്ങിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. അതിനാൽ വാഹനങ്ങളോടിക്കുന്നവരുടെ സൗകര്യത്തേക്കാൾ പ്രാധാന്യം നടക്കാനുള്ള അവകാശത്തിനുണ്ട്. ഒരു റോഡ് നിർമ്മിക്കപ്പെടുമ്പോൾ തന്നെ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായ നടപ്പാതകൾ ഒരുക്കാനും അത് നല്ല രീതിയിൽ പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വികസന അതോറിറ്റികൾക്കുമാണ്. ഈ അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് മോട്ടോർ വാഹന നിയമങ്ങൾക്ക് പുറമെ ഭരണഘടനാപരമായ പരിഹാരങ്ങൾ തേടാനും നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനും അവകാശമുണ്ടായിരിക്കും.
സാമ്പത്തിക വളർച്ചയോടെ റോഡുകളിൽ മോട്ടോർ വാഹനങ്ങൾ നിറഞ്ഞപ്പോൾ കാൽനടയാത്രക്കാർ ഒരു ശല്യമായി കാണപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്ന രീതി ഇനി അനുവദിക്കാനാകില്ല. മോട്ടോർ വാഹന നിയമം എപ്പോഴും വാഹനങ്ങൾക്ക് മുൻഗണന നൽകുന്ന ഒന്നാണെന്നും മനുഷ്യന്റെ താല്പര്യങ്ങൾക്ക് അവിടെ രണ്ടാം സ്ഥാനമേ ഉള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര മന്ത്രാലയങ്ങൾക്കും ലോ കമ്മീഷനും ആവശ്യമായ നിയമനിർമ്മാണം നടത്താൻ കോടതി നിർദ്ദേശം നൽകിയത്. കൂടാതെ, മരിച്ച കുട്ടിയുടെ പിതാവിന് ഉയർന്ന തുക നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.