ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് കനത്ത തിരിച്ചടി. ആകെയുള്ള ഏഴ് സീറ്റുകളിൽ അഞ്ചിലും ഭരണകക്ഷിയായ കോൺഗ്രസ് വിജയം നേടി. എൻ.ഡി.എയുടെ 11 എം.എൽ.എമാർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തതാണ് ബി.ജെ.പി - ജെ.ഡി.എസ് സഖ്യത്തിന്റെ പരാജയത്തിന് കാരണമായത്. ബി.ജെ.പിയിലെ ആറും ജെ.ഡി.എസിലെ അഞ്ചും എം.എൽ.എമാരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന. ഇതോടെ, 75 അംഗ ഉപരിസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച് വിജയിക്കുകയായിരുന്നു.
കൂറുമാറി വോട്ട് ചെയ്ത എം.എൽ.എമാരോട് ബി.ജെ.പി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കർണാടകയിലെ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തിപ്പണ്ണപ്പ കംക്നൂർ, പി.വി മോഹൻ, ബി.കെ ഹരിപ്രസാദ്, ശിവണ്ണ ബി.എസ്, വിനയ് കാർത്തിക് പ്രകാശ് എന്നിവരാണ് കോൺഗ്രസിൽനിന്ന് വിജയിച്ചവർ. ബി.ജെ.പി പാളയത്തിൽനിന്ന് ലിംഗരാജ് പാട്ടീൽ, രഘു ആർ എന്നിവർ വിജയിച്ചപ്പോൾ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജെ.ഡി.എസ് സ്ഥാനാർഥിയായ ഗോവിന്ദരാജു ദയനീയമായി പരാജയപ്പെട്ടു. 18 എം.എൽ.എമാരുള്ള ജെ.ഡി.എസിന് സ്വന്തം പാർട്ടിയിൽനിന്നുപോലും 14 വോട്ടുകൾ മാത്രമാണ് നേടാനായത്.
കൂറുമാറി വോട്ട് ചെയ്ത എം.എൽ.എമാരോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് ഒത്തു കളിച്ചത് ആരോക്കെയാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര വ്യക്തമാക്കിയത്. വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, വിജയേന്ദ്രയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ വിജയേന്ദ്ര കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
എൻ.ഡി.എ സഖ്യത്തിനുള്ളിലെ പാളിച്ചയും നേതൃത്വമില്ലായ്മയുമാണ് ഈ ഫലം തെളിയിക്കുന്നതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പരിഹസിച്ചു. ബി.ജെ.പി, ജെ.ഡി.എസ് നേതൃത്വങ്ങളെ സംസ്ഥാനത്തെ ജനപ്രതിനിധികൾ തന്നെ തള്ളിക്കളഞ്ഞതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും പ്രതികരിച്ചു.
നിലവിൽ 224 അംഗ നിയമസഭയിൽ 134 സീറ്റുകളുള്ള കോൺഗ്രസിന് സ്വന്തം നിലയ്ക്ക് നാല് പേരെ മാത്രമേ വിജയിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പ്രതിപക്ഷ നിരയിലെ വോട്ട് ചോർച്ച അഞ്ചാം സീറ്റിലും കോൺഗ്രസിനെ പിന്തുണച്ചതോടെ, ഉപരിസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 34ൽ നിന്ന് 39 ആയി ഉയരുകയായിരുന്നു. ബി.ജെ.പിക്ക് 29ഉം ജെ.ഡി.എസിന് ഒരു സ്വതന്ത്രനടക്കം ആറും അംഗങ്ങളാണ് നിലവിലുള്ളത്. ജൂൺ 30ന് നിലവിലെ അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.